Sports News
ഫുട്‌ബോളിലെ കടുത്ത എതിരാളി അദ്ദേഹം: ഗുയിമറേസ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 28, 12:18 pm
Monday, 28th April 2025, 5:48 pm

ലോകത്തിന്റെ പല കോണില്‍ ഒട്ടനവധി ആരാധകരുള്ള താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും നെയ്മറും. ഇവരില്‍ ആരാണ് ഏറ്റവും കടുത്ത എതിരാളിയെന്ന് തെരഞ്ഞെടുക്കുക പ്രയാസമാണ്. ഇപ്പോള്‍ താന്‍ ഫുട്‌ബോളില്‍ നേരിട്ട കടുത്ത എതിരാളി ആരെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ന്യൂകാസ്റ്റില്‍ യുണൈറ്റഡ് താരവും ബ്രസീലിയന്‍ താരവുമായ ബ്രൂണോ ഗുയിമറേസ്.

മെസി, ക്രിസ്റ്റ്യാനോ, നെയ്മര്‍ എന്നീ താരങ്ങള്‍ക്കെതിരെ താന്‍ കളിച്ചിട്ടുണ്ടെന്നും എന്നാല്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയാണ് താന്‍ കടുത്ത എതിരാളിയായി കാണുന്നതെന്ന് ബ്രസീലിയന്‍ താരം പറഞ്ഞു. ടി.എന്‍.ടി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം തെരഞ്ഞെടുപ്പ് നടത്തിയത്.

‘മെസി, ക്രിസ്റ്റ്യാനോ, നെയ്മര്‍ എന്നീ താരങ്ങള്‍ക്കെതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും കടുത്ത എതിരാളിയായി ഞാന്‍ മെസിയെയാണ് തെരഞ്ഞെടുക്കുന്നത്,’ ഗുയിമറേസ് പറഞ്ഞു.

കരിയറില്‍ രണ്ടു തവണയാണ് ഗുയിമറേസ് മെസിയെ നേരിട്ടത്. ലിയോണ്‍ താരമായിരുന്ന കാലത്ത് പാരീസ് സെയ്ന്റ് ജെര്‍മെയ്‌നെതിരെയുള്ള മത്സരത്തിലാണ് ഗുയിമറേസ് ആദ്യമായി മെസിക്കെതിരെ കളിക്കുന്നത്.

അതിന് ശേഷം 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ കളത്തിലിറങ്ങിയപ്പോളാണ് വീണ്ടും ഇതിഹാസത്തെ താരം നേരിടുന്നത്. ഈ രണ്ട് അവസരങ്ങളിലും ഗുയിമറേസ് മെസി പടയോട് തോറ്റിരുന്നു.

നിലവില്‍ മെസി അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയുടെ താരമാണ്. 2023 തൊട്ട് എം.എല്‍.എസിന്റെ ഭാഗമായ മെസി 25 ഗോളുകളും 15 അസിസ്റ്റുകളും ഇന്റര്‍ മയാമിക്കായി നേടിയിട്ടുണ്ട്.

അതേസമയം, പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗിലെ അല്‍ നസര്‍ ടീമിന്റെ താരമാണ്. അല്‍ നസറിനായി മിന്നും പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ബ്രസീലിയന്‍ താരം നെയ്മര്‍ തന്റെ ആദ്യ കാല ക്ലബായ സാന്റോസിനൊപ്പമാണ്.

 

Content Highlight: Brazilian footballer Bruno Guimaraes select Lionel Messi as the toughest opponent