| Sunday, 5th February 2023, 10:31 am

ബ്രസീല്‍ പരിശീലക സ്ഥാനത്തേക്ക് ആര്? സാധ്യതാ പട്ടികയിലുള്ള നാല് കോച്ചുമാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലാണ് ബ്രസീല്‍ ദേശീയ ടീം. ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് തോല്‍വി വഴങ്ങി ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തു പോയതിന് പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു.

നിരവധി പേരുകള്‍ ബ്രസീല്‍ മാനേജര്‍ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം വന്നിട്ടില്ല. പ്രമുഖ ബ്രസീലിയന്‍ മാധ്യമമായ യു.ഒ.എല്ലിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ നാല് പരിശീലകരെയാണ് ബ്രസീല്‍ പ്രധാനമായി പരിഗണിക്കുന്നത്.

റയല്‍ മാഡ്രിഡിന്റെ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയാണ് ആദ്യത്തേത്. പക്ഷേ അദ്ദേഹം എത്താന്‍ സാധ്യത കുറവാണ്. റയലുമായുള്ള കരാര്‍ പൂര്‍ത്തിയാക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നതൊണ് റിപ്പോര്‍ട്ട്.

റോമ പരിശീലകന്‍ ജോസ് മൊറീഞ്ഞോയാണ് പട്ടികയില്‍ രണ്ടാമത്. എന്നാല്‍ റോമ വിട്ടാല്‍ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ക്ലബ്ബ് ഫുട്‌ബോളില്‍ തന്നെ തുടരാനാണ് മൊറീഞ്ഞോ ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലൂയിസ് എന്റിക്കും ജോര്‍ജ് ജീസസുമാണ് ബ്രസീല്‍ നോട്ടമിട്ട് വെച്ച മറ്റ് പരിശീലകര്‍. സ്‌പെയ്‌നിന്റെ പരിശീലക സ്ഥാനത്ത് നിന്ന് വിരമിച്ച എന്റിക്ക് ഇപ്പോള്‍ ഫ്രീ ഏജന്റാണ്. എന്നാല്‍ അദ്ദേഹം ബ്രസീല്‍ ദേശീയ ടീമിന്റെ കോച്ചാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം മുന്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ലെമങ്കോയെ പരിശീലിപ്പിച്ച ജീസസിന് ബ്രസീല്‍ ദേശീയ ടീമിന്റെ കോച്ചാകാന്‍ താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രസീല്‍ ക്ഷണിച്ചാല്‍ അദ്ദേഹം തീര്‍ച്ചയായും ടീമിനൊപ്പം ചേരുമെന്നും എന്നാല്‍ ധൃതിപ്പെട്ട് ഒരു തീരുമാനമെടുക്കാന്‍ ബ്രസീല്‍ ഒരുക്കമല്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഖത്തര്‍ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായിരുന്നിട്ടും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു മടങ്ങുകയാണ് ബ്രസീല്‍ ചെയ്തത്. ക്രൊയേഷ്യക്കെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്.

മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് താന്‍ കോച്ച് സ്ഥാനത്ത് നിന്നും രാജിവെക്കുന്ന കാര്യം ടിറ്റെ വ്യക്തമാക്കിയത്. ഇത് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് തീരുന്നത് വരെയേ താന്‍ കോച്ചായി തുടരുകയുള്ളുവെന്ന് ടിറ്റെ പറഞ്ഞിരുന്നു.

Content Highlights: Brazil is still looking for a coach to the national team after the retirement of Tite

We use cookies to give you the best possible experience. Learn more