| Friday, 7th May 2021, 7:44 pm

ആ മാപ്പ് പറച്ചില്‍ വെറും നാടകമാണ്, സഹപ്രവര്‍ത്തകരായ മുസ്‌ലിങ്ങളെ തീവ്രവാദികളെന്ന് വിളിച്ചത് അംഗീകരിക്കാനാവില്ല; തേജസ്വി സൂര്യയ്‌ക്കെതിരെ കൊവിഡ് വാര്‍ റൂം ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബി.പി.എം.പി കൊവിഡ് വാര്‍ റൂം അഴിമതി ആരോപണത്തില്‍ ബി.ജെ.പി എം.പിയും യുവ മോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ നടത്തിയ മാപ്പ് പറച്ചില്‍ നാടകമാണെന്ന് കൊവിഡ് വാര്‍ റൂം ജീവനക്കാര്‍. തങ്ങളുടെ സഹപ്രവര്‍ത്തകരായ മുസ്‌ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.

‘ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കെതിരെ നടന്നത് തികച്ചും ദൗര്‍ഭാഗ്യകരവും അനാവശ്യവുമായ നടപടിയാണ്. ഞങ്ങള്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളുമെല്ലാം ഇവിടെ ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. ഒരു കൂട്ടം യുവാക്കളാണവര്‍, അവരെ എങ്ങനെയാണ് തീവ്രവാദികളെന്ന് വിളിക്കാന്‍ തോന്നുന്നത്.

അവര്‍ക്ക് തോക്ക് എങ്ങനെ പിടിക്കണമെന്നു പോലും അറിയുന്നുണ്ടാവുമോ? ഈ മാപ്പ് പറച്ചില്‍ വെറുമൊരു നാടകമാണ്. അവരെ ഒരിക്കലും അയാള്‍ അങ്ങനെ വിളിക്കാന്‍ പാടില്ലായിരുന്നു,’ ജീവനക്കാര്‍ പറഞ്ഞതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.പി.എം.പി കൊവിഡ് വാര്‍ റൂമിലെ ബെഡ് ബുക്കിങ്ങില്‍ അഴിമതി നടക്കുന്നുണ്ടെന്നും ഇത് മുസ്‌ലിം ജീവനക്കാരുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്നുമായിരുന്നു തേജസ്വി സൂര്യയും സംഘവും കഴിഞ്ഞ ദിവസം ആരോപിച്ചത്. ഒരു തെളിവുമില്ലാതെ തേജസ്വി നടത്തിയ ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ 17 പേരെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമാണ് തേജസ്വി സൂര്യ നേരത്തെ കൊവിഡ് വാര്‍ റൂമില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നത്. സന്ദര്‍ശനം നടത്തിയ സമയത്ത് മുസ്‌ലിം

ജീവനക്കാര്‍ക്ക് നേരെ തേജസ്വി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്തുവന്നിരുന്നു. എന്തടിസ്ഥാനത്തിലാണ് മുസ്‌ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ‘ഏത് ഏജന്‍സിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? ഇപ്പോള്‍ തന്നെ അവരെ വിളിക്കണം. എനിക്ക് അവരോട് ചോദിക്കണം’ എന്നും ‘ജിഹാദികള്‍ക്ക്’ ജോലി നല്‍കാന്‍ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ലെന്നും ഇയാളും സംഘവും പറയുന്നുണ്ട്. കൊവിഡ് വാര്‍ റൂമിലെ ‘തീവ്രവാദികള്‍’ എന്നു പറഞ്ഞ് ജീവനക്കാരുടെ പേരുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് തേജസ്വി സൂര്യ ഖേദപ്രകടനവുമായി രംഗത്തെത്തിയത്. കൊവിഡ് വാര്‍ റൂമിലെത്തിയ ഇയാള്‍ ജീവനക്കാരോട് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും നേരത്തെ താന്‍ നടത്തിയ പ്രസ്താവന ഏതെങ്കിലും വ്യക്തികളെയോ സമുദായത്തെയോ വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നും തേജസ്വി സൂര്യ പറഞ്ഞുവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കിടക്കകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വന്ന അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ മാത്രമാണ് താന്‍ വന്നതെന്നും തേജസ്വി പറഞ്ഞതായി ഇവര്‍ അറിയിച്ചു. മാപ്പ് പറയാനായി ഇയാള്‍ വീണ്ടും കൊവിഡ് വാര്‍ റൂമില്‍ വന്നിരുന്നു.

ഇത് തന്റെ ഭാഗത്ത് നിന്നും വന്ന തെറ്റാണ്. തനിക്ക് കിട്ടിയ ലിസ്റ്റില്‍ നിന്നും പേരുകള്‍ വായിക്കുകയായിരുന്നു. ഇത് മൂലം വാര്‍ റൂമില്‍ പ്രശ്നങ്ങളുണ്ടായെന്ന് മനസ്സിലാക്കുന്നുവെന്നും തേജസ്വി സൂര്യ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കൊവിഡ് വാര്‍ റൂമിലെ അഴിമതിയില്‍ തേജസ്വി സൂര്യയ്ക്കും ബി.ജെ.പി എം.എല്‍.എ സതീഷ് റെഡ്ഡിക്കും പങ്കുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: BPMP Covid WAr Room workers against Tejaswi Surya for calling their muslim colleagues terrorists, calls Tejasvi’s apology a namesake

We use cookies to give you the best possible experience. Learn more