| Thursday, 10th October 2019, 4:38 pm

#BoycottJio ക്യാമ്പയിനുമായി ട്വിറ്ററില്‍ ഉപഭോക്താക്കള്‍; ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉപഭോക്താക്കള്‍ക്കളില്‍ നിന്നും മറ്റ് മൊബൈല്‍ നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഇനിമുതല്‍ പണമീടാക്കുമെന്ന റിലയന്‍സ് ജിയോയുടെ പ്രഖ്യാപനത്തിന് പിന്നാലെ ജിയോയ്‌ക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ ഉപഭോക്താക്കള്‍ രംഗത്ത്.

പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററില്‍ ബോയ്‌കോട്ട് ജിയോ ഹാഷ് ടാഗ് ക്യാമ്പയിന്‍ ആരംഭിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ #BoycottJio ട്വിറ്റര്‍ ട്രെന്‍ഡിങ്ങായി.

ഇത്രയും നാള്‍ പരിധിയില്ലാത്ത സൗജന്യകോളുകള്‍ ആയിരുന്നു റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ഇത് നിര്‍ത്തലാക്കുകയാണെന്ന പ്രഖ്യാപനം കമ്പനി നടത്തിയത്.

ഉപയോക്താക്കള്‍ക്ക് മിനിറ്റിന് 6 പൈസ ഈടാക്കാനുള്ള ജിയോയുടെ തീരുമാനം ഉപഭോക്താക്കളെ ഞെട്ടിച്ചിരുന്നു. വോയ്‌സ് കോളുകള്‍ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് ആരംഭിച്ച ജിയോയുടെ ചുവടുമാറ്റമാണ് ഉപഭോക്താക്കളെ ചൊടിപ്പിച്ചത്.

”ജിയോ വന്ന സമയത്ത് മുകേഷ് അംബാനിയുടെ പ്രധാന വാഗ്ദാനം അവര്‍ ഒരിക്കലും ഉപഭോക്താക്കളില്‍ നിന്ന് കോളുകള്‍ക്ക് നിരക്ക് ഈടാക്കില്ല എന്നതായിരുന്നു. പക്ഷേ, വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്” എന്നായിരുന്നു ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തത്.

”എല്ലാം ആസൂത്രിതമാണ്. സൗജന്യ ഡാറ്റ നല്‍കി ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. അവരെ ഇന്റര്‍നെറ്റിന് അടിമയാക്കുക. സൗജന്യ ഡാറ്റ നല്‍കുക, 1 കുടുംബത്തിന് ഒരു ഫോണ്‍ എന്നതില്‍ നിന്നും ഒരു ഫോണ്‍ ഒരു അംഗത്തിലേക്ക് എന്ന രീതിയില്‍ വിപുലീകരിക്കുക,
പോര്‍ട്ടബിലിറ്റി പ്രോത്സാഹിപ്പിക്കുക, ചെറിയ തുക ഈടാക്കുക, കുത്തക സൃഷ്ടിക്കുക, ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കുക, എല്ലാ സേവനങ്ങള്‍ക്കും പണം ഈടാക്കുക, സൗജന്യ സേവനം നിര്‍ത്തലാക്കുക”- ഇതാണ് നടക്കുന്നത് എന്നായിരുന്നു മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തത്.

ഇതിനിടെ വൊഡഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ ജിയോ ഉപഭോക്താക്കളോട് തങ്ങളുടെ നെറ്റ് വര്‍ക്കുകളിലേക്ക് വരാനും ആവശ്യപ്പെടുന്നുണ്ടായിരുന്നു.

”സമാധാനമായിരിക്കൂ.. മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് വോഡഫോണ്‍ നിരക്ക് ഈടാക്കില്ല. അതിനാല്‍, ഞങ്ങള്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തവ ആസ്വദിച്ചുകൊണ്ടിരിക്കുക.. വോഡഫോണ്‍ പരിധിയില്ലാത്ത പ്ലാനുകളില്‍ സൗജന്യ കോളുകള്‍ നല്‍കുന്നു-എന്നായിരുന്നു”വോഡഫോണ്‍ ട്വീറ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എയര്‍ടെല്ലും ബി.എസ്.എന്‍.എല്ലും ഈ അവസരം ഉപയോഗപ്പെടുത്തി. ജിയോ ഉപഭോക്താക്കളെ തങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് പോര്‍ട്ട് ചെയ്യാന്‍ ക്ഷണിച്ചുകൊണ്ടായിരുന്നു കമ്പനികള്‍ രംഗത്തെത്തിയത്.

ഇനി മുതല്‍ ജിയോ കണക്ഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് എയര്‍ടെല്‍, വോഡഫോണ്‍ – ഐഡിയ, ബി.എസ്.എന്‍.എല്‍ തുടങ്ങി ഏത് നെറ്റ്‌വര്‍ക്കിലേക്കും കോളുകള്‍ ചെയ്യുന്നതിന് 0.06 പൈസ സെക്കന്‍ഡിന് കമ്പനി ഈടാക്കും.

അതായത്, റിലയന്‍സ് ജിയോയില്‍ നിന്ന് മറ്റേതൊരു മൊബൈല്‍ നെറ്റ് വര്‍ക്കിലേക്കും വിളിക്കുന്ന ലോക്കല്‍, എസ് ടി ഡി കോളുകള്‍ക്ക് ഇനിമുതല്‍ പണം നല്‍കണം.

അതേസമയം മറ്റ് മൊബൈല്‍ നെറ്റ്വര്‍ക്കുകളിലേക്ക് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വോയ്സ് കോളുകളും അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പുതിയ ടോപ്പ്-അപ്പ് വൗച്ചറുകള്‍ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight : boycottjio-trends on twitter

We use cookies to give you the best possible experience. Learn more