Advertisement
national news
മാധബി പുരി ബുച്ചിനെതിരായ നിയമനടപടികള്‍ക്ക് ബോബൈ ഹൈക്കോടതിയുടെ സ്റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 04, 10:40 am
Tuesday, 4th March 2025, 4:10 pm

മുംബൈ: മുന്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരായ നിയമനടപടികള്‍ക്ക് ബോംബൈ ഹൈക്കോടതിയുടെ സ്റ്റേ.

മാധവി പുരി ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്ന ഉത്തരവില്‍ മാര്‍ച്ച് നാല് വരെ നടപടിയെടുക്കരുതെന്ന് ബോബൈ ഹൈക്കോടതി ഉത്തരവിട്ടു. എ.സി.ബി (ആന്റി കറപ്ഷന്‍ ബ്യൂറോ) ആണ് കോടതി നിര്‍ദേശം നല്‍കിയത്.

മാധബി ബുച്ച് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ സപന്‍ ശ്രീവാസ്തവ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

സപന്‍ ശ്രീവാസ്തവ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കേസെടുക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബുച്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എം.ഡി. സുന്ദരരാമന്‍ രാമമൂര്‍ത്തി എന്നിവര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ചൊവ്വാഴ്ച ഹരജി പരിഗണിച്ച കോടതി, നിയമനടപടികള്‍ വൈകിപ്പിക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ബുച്ചിനും മൂന്ന് സെബി ഡയറക്ടര്‍മാരായ അശ്വനി ഭാട്ടിയ, അനന്ത് നാരായണ്‍ ജി, കമലേഷ് ചന്ദ്ര വര്‍ഷ്ണി എന്നിവര്‍ക്കും വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.

സുന്ദരരാമന്‍ രാമമൂര്‍ത്തിക്കും മുന്‍ ചെയര്‍മാനും പൊതുതാത്പര്യ ഡയറക്ടറുമായ പ്രമോദ് അഗര്‍വാളിനും വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായിയും ഹാജരായി. പ്രത്യേക കോടതിയുടെ ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കുറ്റാരോപിതര്‍ ഹരജി നല്‍കിയത്.

അതേസമയം 1992ലെ സെബി ആക്ടും അതിന് കീഴിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ, റെഗുലേറ്ററി അതോറിറ്റികളുടെയും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും ഇടപെടലുകള്‍ മുഖേന 1994ല്‍ കമ്പനിയെ ലിസ്റ്റ് ചെയ്തുവെന്ന ആരോപണങ്ങളും ബുച്ചിനെതിരെ നിലവിലുണ്ട്.

Content Highlight: Bombay High Court stays legal proceedings against Madhabi Puri Buch