| Thursday, 28th October 2021, 8:26 am

തെളിവുകള്‍ ഉറക്കെ വായിക്കേണ്ടതില്ല; തരുണ്‍ തേജ്പാല്‍ കേസില്‍ അഭിഭാഷകരോട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനജി: തെഹല്‍ക എഡിറ്ററായിരുന്ന തരുണ്‍ തേജ്പാലിനെതിരായ ലൈംഗികപീഡനക്കേസില്‍ തെളിവുകള്‍ വായിക്കുന്ന സമയത്ത് അഭിഭാഷകര്‍ ഔചിത്യബോധവും മാന്യതയും പുലര്‍ത്തണമെന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. തെളിവുകള്‍ ഉറക്കെ വായിക്കുന്നതിന് പകരം അഭിഭാഷകര്‍ ഖണ്ഡിക ഏതാണെന്ന് മാത്രം ചൂണ്ടിക്കാണിച്ചാല്‍ മതിയെന്നും ജഡ്ജിമാര്‍ അത് സ്വയം വായിച്ചുകൊള്ളാമെന്നുമായിരുന്നു ഗോവയിലെ ബോംബെ ഹൈക്കോടതി ജസ്റ്റിസ് രേവതി മോഹിതെ ദേരെ നിര്‍ദേശിച്ചത്.

”ഈ കേസില്‍ മാത്രമല്ല. ലൈംഗിക ചൂഷണങ്ങളും പീഡനങ്ങളുമായി ബന്ധപ്പെട്ട ഏതൊരു കേസിലും, അഭിഭാഷകര്‍ തുറന്ന കോടതിയില്‍ തെളിവുകള്‍ ഉറക്കെ വായിക്കേണ്ടതില്ല,”
ജസ്റ്റിസ് രേവതി മോഹിതെ ദേരെ പറഞ്ഞു.

കേസില്‍ മേയ് 21ന് വിചാരണക്കോടതി തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണ നടപടികള്‍ രഹസ്യമായി നടത്തണമെന്ന് തേജ്പാല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഗോവ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനെ കോടതിയില്‍ എതിര്‍ത്തു.

”തരുണ്‍ തേജ്പാലിനെ വെറുതെ വിടാന്‍ ഉത്തരവിട്ട വിചാരണക്കോടതിയുടെ വിധി പിന്തിരിപ്പനും അഞ്ചാം നൂറ്റാണ്ടിലേത് പോലുള്ളതുമാണ്. കേസില്‍ പീഡനം നേരിട്ട പെണ്‍കുട്ടി വിര്‍ച്വല്‍ ആയി വിചാരണയുടെ ഭാഗമായിരുന്നു. അവരെ നാണം കെടുത്തുകയാണ് ചെയ്തത്,” തുഷാര്‍ മേത്ത വാദിച്ചു.

ഈ ഘട്ടത്തില്‍ രഹസ്യവിചാരണയ്ക്കുള്ള അപേക്ഷ പരിഗണിക്കാനാവില്ല എന്നായിരുന്നു ജസ്റ്റിസ് ദേരെ, ജസ്റ്റിസ് എം.എസ്. ജവല്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. തരുണ്‍ തേജ്പാലിന് വേണ്ടി അഭിഭാഷകന്‍ അമിത് ദേശായ് ആണ് ഹാജരായത്.

തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഗോവ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ നിയമവിരുദ്ധമാണെന്നും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അത് ഫയല്‍ ചെയ്യാനുള്ള അനുമതിയില്ലായിരുന്നു എന്നും അമിത് ദേശായ് വാദിച്ചു. മേയ് 24നായിരുന്നു അപ്പീലിന് അപേക്ഷ നല്‍കിയത്.

ഇനി നവംബര്‍ 16നായിരിക്കും കോടതി ഈ കേസില്‍ വാദം കേള്‍ക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Bombay High Court says no need to read aloud evidence in rape cases, during Tarun Tejpal case hearing

We use cookies to give you the best possible experience. Learn more