Advertisement
national news
കുനാല്‍ കമ്രയുടെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട പൊതുതാത്പര്യ ഹരജി തള്ളി ബോംബൈ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 11:58 am
Wednesday, 9th April 2025, 5:28 pm

മുംബൈ: ഏക്‌നാഥ് ഷിന്‍ഡെയെ പരിഹസിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി ബോംബൈ ഹൈക്കോടതി. കുനാല്‍ കമ്രയുടെ വീഡിയോകള്‍ ഷെയര്‍ ചെയ്തതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് കാണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.

കുനാല്‍ കമ്രയ്ക്കും കോമഡി ഷോ ചിത്രീകരിച്ച മുംബൈ ഹോട്ടലിനുമെതിരായ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നിയമ വിദ്യാര്‍ത്ഥി നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

നിയമവിദ്യാര്‍ത്ഥി നല്‍കിയ പൊതുതാത്പര്യ ഹരജി സ്വീകരിക്കാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എം.എസ് കാര്‍ണിക് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

വിഷയത്തില്‍ കുനാല്‍ കമ്ര തന്നെ ഹരജി നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശം നടത്തിയതിന് മുംബൈ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കമ്ര കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ചതിന് ഒരു കൊമേഡിയനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് 25കാരനായ നിയമവിദ്യാര്‍ത്ഥി പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.

ഷിന്‍ഡെയെ പരിഹസിക്കുന്ന കമ്രയുടെ വീഡിയോ പങ്കിടുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ ഭരണസഖ്യത്തിലെ സഖ്യകക്ഷി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പൊതുതാത്പര്യ ഹരജി.

മുംബൈയിലെ ഖറിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തിലൂടെ വലിയ വിവാദമുണ്ടായിരുന്നു. ഏക്നാഥ് ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കുനാല്‍ കമ്രയ്‌ക്കെതിരെ വധഭീഷണിയടക്കം ഉയര്‍ന്നിരുന്നു. മാര്‍ച്ച് 23ന് പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടി ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര വിശേഷിപ്പിച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്.

പിന്നാലെ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു. കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മാപ്പ് പറയണമെന്ന ശിവസേന നേതാക്കളുടെ ആവശ്യത്തെ കുനാല്‍ അംഗീകരിച്ചില്ല. താന്‍ ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ കമ്ര അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും വ്യക്തമാക്കിയിരുന്നു.

Content Highlight: Bombay High Court dismisses PIL seeking stay on action against those who shared Kunal Kamra’s video