| Monday, 28th November 2022, 10:16 am

തടിയുണ്ടോയെന്ന് പോലും നോക്കാതെ വെസ്‌റ്റേണ്‍ വസ്ത്രത്തിന് പിന്നാലെ പോവുകയാണ് ഇന്ത്യന്‍ സ്ത്രീകള്‍; വിവാദ പരാമര്‍ശവുമായി നടി ആശാ പരേഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാശ്ചാത്യരീതിയില്‍ വസ്ത്രം ധരിക്കുന്ന ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരെ  ബോളിവുഡ് നടി ആശാ പരേഖ്. ഗോവയില്‍ നടക്കുന്ന 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ വെച്ചാണ് സ്ത്രീകളുടെ ശരീരപ്രകൃതിയെയും വസ്ത്ര സ്വാതന്ത്ര്യത്തെയും ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടി നടത്തിയത്.

”എല്ലാം മാറിയിരിക്കുന്നു. നമ്മള്‍ വളരെ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. വിവാഹത്തിന് പോലും ഗൗണാണ് പെണ്‍കുട്ടികള്‍ ധരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ നമ്മുടെ ഗാഗ്ര ചോളിയും സാരിയും സല്‍വാര്‍ കമീസും ധരിക്കാത്തത്. അവ ധരിക്കാതിരിക്കുന്നത് എന്തുകൊണ്ടായിരുക്കും.

പെണ്‍കുട്ടികള്‍ സിനിമയിലെ നായികമാരെ കണ്ട് അതുപോലെ തന്നെ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്താനാണ് ആഗ്രഹിക്കുന്നത്. അത്തരം വസ്ത്രങ്ങള്‍ തങ്ങള്‍ക്ക് ചേരുന്നതാണോയെന്ന് അവര്‍ ചിന്തിക്കുന്നില്ല.

തടിച്ചിട്ടാണോയെന്ന് നോക്കാതെയാണ് സിനിമയിലെ അഭിനേതാക്കള്‍ ധരിക്കുന്ന വസ്ത്രം ധരിക്കാനായി പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള പാശ്ചാത്യവല്‍ക്കരണത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. നമുക്ക് വളരെ മികച്ച സംസ്‌കാരവും നൃത്തവും സംഗീതവുമുണ്ട്. അതിലേക്ക് എല്ലാം തിരികെ കൊണ്ടുവരേണ്ടതുണ്ട്,” ആശ പരേഖ് പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുതിര്‍ന്ന നടി ജയ ബച്ചനും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. വാട്ട് ദ ഹൈ നവ്യ എന്ന പോഡ്കാസ്റ്റിലാണ് ജയ ബച്ചന്‍ തന്റെ മകള്‍ ശ്വേതാ ബച്ചനോടും ചെറുമകള്‍ നവ്യ നന്ദയോടും ഇതേക്കുറിച്ച് ചോദിച്ചത്.

‘എന്തുകൊണ്ടാണ് ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതലും പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നത്’ എന്നായിരുന്നു ജയ ചോദിച്ചത്. ആരും മറുപടി പറയാത്തതിനെ തുടര്‍ന്ന് ജയ തന്നെ വീണ്ടും സംസാരിച്ചു.

”ആരും അറിയാതെയാണ് ഇത് സംഭവിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ ശക്തി( ാമി ുീംലൃ) നല്‍കുന്നു. സ്ത്രീകളെ സ്ത്രീശക്തിയില്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി പുറത്ത് പോകുമ്പോള്‍ സാരി ധരിച്ച് പോകണമെന്നല്ല ഞാന്‍ പറയുന്നത്. അത് വെറുമൊരു ഉദാഹരണമാണ്,” ജയ ബച്ചന്‍ പറഞ്ഞു.

CONTENT HIGHLIGHT: Bollywood actress Asha Parekh slams Indian women who wear western clothes

We use cookies to give you the best possible experience. Learn more