വെനിസ്വേലയും ക്യൂബയും പടിക്കു പുറത്ത്; ബൊളീവിയയില്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി യു.എസ് സ്ഥാനപതി
World News
വെനിസ്വേലയും ക്യൂബയും പടിക്കു പുറത്ത്; ബൊളീവിയയില്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി യു.എസ് സ്ഥാനപതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2019, 6:18 pm

ബൊളീവിയയില്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി യു.എസ് സ്ഥാനപതിയെ നിയമിച്ച് ജീനിയന്‍ അനീസിന്റെ കീഴിലുള്ള ഇടക്കാല സര്‍ക്കാര്‍. ഐക്യരാഷ്ട്ര സഭയിലെ ബൊളീവിയന്‍ പ്രതിനിധിയായിരുന്ന വാള്‍ട്ടര്‍ ഓസ്‌കാര്‍ സെററ്റ് ക്യല്ലറിനെയാണ് യു.എസ് സ്ഥാനപതിയാക്കിയിരുന്നത്.
യു.എസുമായി നയതന്ത്ര ബന്ധം വെക്കാതിരുന്ന മുന്‍ പ്രധാനമന്ത്രി ഇവോ മൊറാല്‍സിന്റെ നയത്തിനു വിപരീതമായുള്ള പുതിയ നീക്കം ബൊളീവിയയുടെ  സോഷ്യലിസ്റ്റ് നയങ്ങളെ  മാറ്റി  മറിക്കാനുതകുന്നതാണ്‌.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

13 വര്‍ഷം ബൊളീവിയന്‍ പ്രസിഡന്റായിരുന്ന സോഷ്യലിസ്റ്റ് നേതാവ് ഇവോ മൊറാല്‍സ് അമേരിക്കയുടെ ഇടപെടലുകള്‍ക്കു നേരെ രൂക്ഷ വിമര്‍ശനമാണുന്നയിച്ചിരുന്നത്.

അയിര് സമ്പുഷ്ടമായ ബൊളീവിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ യു.എസ് അനാവശ്യമായി ഇടപെടുന്നു എന്നായിരുന്നു മൊറാല്‍സിന്റെ പക്ഷം. മുന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് യു.എസും ബൊളീവയയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായിരുന്നു. 2008 ല്‍ ഇരു രാജ്യങ്ങളിലെയും സ്ഥാനപതികളെ പരസ്പരം പുറത്താക്കുകയുമുണ്ടായി.

ഇതിന് ശേഷമാണ് ഇപ്പോള്‍ പുതിയ യു.എസ് സ്ഥാനപതിയെ നിയമിച്ചിരിക്കുന്നത്. യു.എസുമായി അടുക്കുന്ന ബൊളീവിയന്‍ സര്‍ക്കാര്‍ നീക്കത്തെ ആശങ്കയോടെയാണ് ബൊളീവിയയുമായി അടുത്ത നയതന്ത്ര ബന്ധം വെച്ചിരുന്ന ക്യൂബയും വെനിസ്വേലയും നോക്കിക്കാണുന്നത്.

ഒക്ടോബര്‍ 20 ന് നടന്ന ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയാണ് മൊറാല്‍സ് വിജയിച്ചതെന്ന ആരോപണം മൂലമാണ് മൊറാല്‍സ് അധികാരം വിട്ടൊഴിയുന്നതും മെക്‌സിക്കോയില്‍ രാഷ്ട്രീയാഭയം തേടുന്നതും.

ഇതിനു ശേഷം ഇടക്കാല പ്രസിഡന്റായി സ്വയം അധികാരത്തിലേറിയ ജീനിസ് അനിസിന്റെ നേതൃത്വത്തില്‍ വലതുപക്ഷ ഭരണമാറ്റങ്ങളാണ് നടന്നു വരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൊറാല്‍സിനെ പുറത്താക്കിയതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിനങ്ങളില്‍ ബൊളീവിയയില്‍ നടന്നത്.

മൊറാല്‍സിനെതിരെ രാജ്യദ്രോഹക്കുറ്റവും തീവ്രവാദ ബന്ധവും ഈയടുത്ത് അനിസ് ആരോപിക്കുകയുണ്ടായി. ഒപ്പം മൊറാല്‍സിനെ ഒഴിവാക്കിക്കൊണ്ട് പുതിയ തെരഞ്ഞെടുപ്പിനുള്ള ബില്ലും ഇവര്‍ അവതരിപ്പിച്ചു.