|

കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; നായാട്ടിനിടെ വെടിയേറ്റെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടിമാലി: കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കാട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ബൈസണ്‍വാലി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നായാട്ടിനിടെ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.

നായാട്ടിനിടെ മഹേന്ദ്രന്‍ അബദ്ധത്തില്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പോതമേടിനും ഒറ്റമരത്തിനും ഇടയിലുള്ള വനമേഖലയില്‍നിന്നാണ് മഹേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.

ജൂണ്‍ 27-നാണ് മഹേന്ദ്രനെ കാണാതാകുന്നത്. ഈ മാസം രണ്ടാം തിയതി ബന്ധുക്കള്‍ ഇയാളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ മഹേന്ദ്രന്‍ നായാട്ടിന് പോയിരുന്നതായി കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, പ്രതികളെന്ന് സംശയിക്കുന്ന കുഞ്ചിത്തണ്ണി സ്വദേശികള്‍ സ്റ്റേഷനില്‍ ഹാജരായി മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു.

നായാട്ടിനിടെ അബദ്ധത്തില്‍ മഹേന്ദ്രന് വടിയേല്‍ക്കുകയായിരുന്നുവെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

CONTENT HIGHLIGHTS: body of the missing tribal youth was found buried in the forest