| Saturday, 30th January 2021, 12:34 pm

ട്രോളന്‍മാര്‍ക്ക് ചില തീറ്റയിട്ടുകൊടുക്കാമെന്ന് കരുതി, പരസ്യം ചെയ്ത് വെറുതെ കാശ് കളയണ്ടല്ലോ; ബോബി ചെമ്മണൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിരവധി ട്രോളുകള്‍ക്ക് വിധേയനായ വ്യക്തിയാണ് സ്വര്‍ണ്ണവ്യാപാരിയായ ബോബി ചെമ്മണ്ണൂര്‍. തനിക്കെതിരെ വരുന്ന ട്രോളുകളെക്കുറിച്ച് പറയുകയാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം.

താനെന്തുപറഞ്ഞാലും ആളുകള്‍ തലങ്ങും വിലങ്ങും ട്രോളുമെന്നും അതൊരു സ്‌കോപ്പുള്ള സംഗതിയാണല്ലോയെന്ന് ചിന്തിച്ചുവെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

‘പരസ്യം ചെയ്ത് വെറുതെ കാശ് കളയണ്ടല്ലോ, എന്നാല്‍പ്പിന്നെ ട്രോളന്‍മാര്‍ക്ക് ചില തീറ്റയിട്ടുകൊടുക്കാമെന്ന് തോന്നി. ആവശ്യക്കാര്‍ക്ക് കൊടുക്കുകയെന്നതാണ് നമ്മുടെ സന്തോഷം. കൊവിഡ് കാലത്തെ സംസാരം കണ്ട് ഞാനൊരു കോമാളിയാണെന്ന് കുറേപ്പേര്‍ വിശ്വസിച്ചു. എന്നാല്‍ കുറച്ചു കാലം ഈ സിനിമ കോമഡി ട്രാക്കില്‍ പോകട്ടേയെന്ന് ഞാനും കരുതി അത്രേയുള്ളൂ’. ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

ലോക്ക്ഡൗണ്‍ കാലത്താണ് പ്രശസ്തി വര്‍ധിച്ചതെന്നും ഇദ്ദേഹം പറയുന്നു. ‘ലോക്ക്ഡൗണ്‍ കാലത്ത് തൃശ്ശൂര്‍ ശോഭ സിറ്റിയിലെ വീട്ടില്‍ വെറുതെ കുത്തിയിരിക്കുകയായിരുന്നു. ആദ്യത്തെ ആറുമാസം വീടിന് പുറത്തിറങ്ങിയതേയില്ല. ടി.വി കാണാനോ സോഷ്യല്‍ മീഡിയ തുറന്നുനോക്കാനോ വലിയ താല്‍പര്യമില്ലായിരുന്നു. വീട്ടിലിരിക്കുമ്പോള്‍ സോഷ്യല്‍മീഡിയ തമാശകളൊക്കെ കണ്ടു തുടങ്ങി. നമ്മുടെ നര്‍മ്മബോധം പുറത്തുവന്നപ്പോള്‍ ചില പോസ്റ്റുകളിട്ടു. ചിലര്‍ക്കൊക്കെ മറുപടി പറഞ്ഞു.’ ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

ജീവിതത്തില്‍ ഇതുവരെയായി ഇരുന്നൂറിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചുവെന്നും അതില്‍ ഏറ്റവും വിലപ്പെട്ടത് 812 കിലോമീറ്റര്‍ ഓടിയതിന് കിട്ടിയ ഗിന്നസ് റെക്കോര്‍ഡ് ആണെന്നും തന്റെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും ഫലമായി ലഭിച്ചതാണ് ആ ബഹുമതിയെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Boby Chemmanur says about trolls against him

We use cookies to give you the best possible experience. Learn more