| Tuesday, 3rd September 2024, 7:47 am

ആ മോഹന്‍ലാല്‍ ചിത്രത്തിനിടയില്‍ ഞാന്‍ കാഴ്ചക്കായി ശ്രീനിയെ കണ്ടു; അദ്ദേഹത്തിന്റെ മറുപടി എന്നെ നിരാശനാക്കി: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. 2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന പവന്‍ എന്ന ബാലനെ ചുറ്റിപ്പറ്റിയാണ് കാഴ്ചയെന്ന സിനിമയുടെ കഥ.

ചിത്രത്തില്‍ പവന്‍ അഥവാ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രമായി എത്തിയത് യാഷ് ഗാവ്ലിയായിരുന്നു. മലയാളം അറിയാത്ത ഗുജറാത്തി ഭാഷ മാത്രം സംസാരിക്കുന്ന കുട്ടിയായിരുന്നു കൊച്ചുണ്ടാപ്രി. ഈ സിനിമയുടെ തിരക്കഥ എഴുതിയതിനെ കുറിച്ച് പറയുകയാണ് ബ്ലെസി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യത്തില്‍ കാഴ്ചയുടെ സ്‌ക്രിപ്റ്റ് എഴുതി തരണമെന്ന് പറഞ്ഞ് ഞാന്‍ ആദ്യം സമീപിക്കുന്നത് ശ്രീനിയേട്ടനെയാണ്. ആദ്യ സമയങ്ങളില്‍ അദ്ദേഹം അതിന് തയ്യാറായിരുന്നു. അദ്ദേഹം ഉദയനാണ് താരമെന്ന സിനിമയുടെ കഥ എഴുതുന്ന സമയത്താണ് ഞാന്‍ ഇതുമായി വീണ്ടും സമീപിക്കുന്നത്. ഈ ആംഗ്യ ഭാഷയില്‍ ഇങ്ങനെ എത്ര സീന്‍ നമുക്ക് എഴുതാന്‍ പറ്റുമെന്നായിരുന്നു അന്ന് അദ്ദേഹം ചോദിച്ചത്.

അതിനകത്തെ സീന്‍ ബിള്‍ഡ് ചെയ്യാന്‍ വലിയ പ്രയാസമായിരുന്നു. അത് എന്നെ ഒരുപാട് നിരാശനാക്കി. ഇങ്ങനെയൊരു സിനിമയുമായി ഇനി മുന്നോട്ട് പോകാന്‍ പറ്റുമോ എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ ഞാന്‍ കണ്ടിട്ടുള്ള സിനിമയെയൊന്നും സത്യത്തില്‍ ഭാഷ മനസിലാക്കിയിട്ടല്ല കണ്ടിട്ടുള്ളത്.

ഞാന്‍ കണ്ടിട്ടുള്ള ഒരു സിനിമയും അവര്‍ പറഞ്ഞ ഭാഷ ഏതാണെന്നോ അവര് പറയുന്നത് എന്താണെന്നോ മനസിലാക്കിയിട്ടല്ല അതിനെ ലോക ക്ലാസിക്കായിട്ട് കൊണ്ടുനടന്നത്. സിനിമക്ക് ഒരു ഭാഷയുണ്ട്. അതൊരു ദൃശ്യ ഭാഷയാണ്. അതാണ് എനിക്ക് കാഴ്ചയുടെ കഥ എഴുതാനുണ്ടായ ആദ്യ പ്രചോദനം. കണ്ടാല്‍ മനസിലാകണം സിനിമ,’ ബ്ലെസി പറഞ്ഞു.


Content Highlight: Blessy Talks About Sreenivasan And Kazhcha Movie

We use cookies to give you the best possible experience. Learn more