| Thursday, 4th July 2024, 7:45 am

എഴുത്തിന്റെ മാജിക് ഞാൻ അനുഭവിച്ചറിഞ്ഞത് ആ മോഹൻലാൽ ചിത്രത്തിലാണ്: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി. ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി അവസാനമിറങ്ങിയ ആടുജീവിതം എന്ന ചലച്ചിത്രവും തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങളെ വേണ്ട രീതിയിൽ ഉപയോഗിച്ച സംവിധായകനാണ് അദ്ദേഹം.

മോഹൻലാലിനെ നായകനാക്കി ബ്ലെസി ഒരുക്കിയ ചിത്രമായിരുന്നു ഭ്രമരം. മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഭ്രമരത്തിലെ ശിവന്‍കുട്ടി. ഭ്രമരം ഇറങ്ങി പതിനഞ്ച് വർഷം പൂർത്തിയാവുമ്പോൾ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി.

എഴുത്തിൽ ഒരു മാജിക് അനുഭവിച്ച ചിത്രമാണ് ഭ്രമരമെന്നും ഇമോഷണലി ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് ചിത്രത്തിലെ ശിവൻകുട്ടിയെന്നും ബ്ലെസി പറയുന്നു. തന്റെ എഴുത്തിന് മികച്ച ഭാവ പകർച്ച നൽകാൻ മോഹൻലാലിന് സാധിച്ച ചിത്രം കൂടിയാണ് ഭ്രമരമെന്നും ബ്ലെസി കൂട്ടിച്ചേർത്തു. കൗമുദി മുവീസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എഴുത്തിന്റെ ഒരു മാജിക് ഞാൻ അനുഭവിച്ച ചിത്രമാണ് ഭ്രമരം. അതുകൊണ്ട് തന്നെ വല്ലാതെ ഞാൻ ഇമോഷണലി അടുത്ത് നിൽക്കുന്ന ചിത്രമാണത്. ശിവൻ കുട്ടിയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും പ്രയാസമാണ്. ഈയിടെ മുരളി ഗോപി വിളിച്ചു പറയുമ്പോഴാണ് അതിന്റെ പതിനഞ്ചാം വാർഷികത്തെ കുറിച്ച് ഞാൻ ഓർക്കുന്നത്.

മുരളിയുമായിട്ടുള്ള ഒരു ബന്ധവും തുടങ്ങുന്നത് അവിടെ നിന്നാണ്. അതിനുശേഷം ഞാൻ ലാലേട്ടന് ഒരു വോയിസ് മെസേജ് അയച്ചു. പതിനഞ്ചു വർഷം കഴിഞ്ഞിട്ടും ഈ ശിവൻകുട്ടി ഇടയ്ക്ക് ഇറങ്ങിവന്നിട്ട് നമ്മളെ അസ്വസ്ഥമാക്കുന്ന പോലെയാണ്. അതിന്റെ അക്ഷരങ്ങൾക്ക് അത്രയധികം ഭാവ പകർച്ച നൽകാൻ മോഹൻലാൽ എന്ന നടന് സാധിച്ച ഒരു ചിത്രം കൂടിയാണ് ഭ്രമരം,’ബ്ലെസി പറയുന്നു.

ശിവൻകുട്ടിയെ പോലൊരു നായകൻ ലോക സിനിമയിൽ വേറെയില്ലെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

‘ശിവൻകുട്ടി അലക്ഷ്യമായി വണ്ടിയോടിച്ചു ഒരു താഴ്ചയിലേക്ക് പോവുകയാണ്. വളരെ ഭ്രാന്തമായ ഒരു ആവേശത്തോടെ പോവുന്നു. ഈ ശിവൻകുട്ടിക്ക് എന്തുപറ്റി. ആ മനുഷ്യന്റെ നന്മ കാരണം ജീവിതത്തിലെ ഒരു ഘട്ടത്തിൽ പ്രതികാരം ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ.

എന്റെയടുത്തു ആ സമയത്തു ഒരാൾ പറഞ്ഞിട്ടുണ്ട്, ലോക സിനിമയിൽ തന്നെ പ്രതികാരത്തിന് വേണ്ടി ഒരാളെ കൊണ്ടുവന്നിട്ട് , ഞാൻ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് പോയി രക്ഷപ്പെട്ടോയെന്ന് പറഞ്ഞു അലറുന്ന ഒരു നായകൻ ഇല്ലെന്ന്. അത് ശരിക്കും ഒരുപാട് തലങ്ങളുള്ള ഒരു കഥാപാത്രമാണ്,’ബ്ലെസി പറയുന്നു.

Content Highlight: Blessy Talk About Script Of Bramaram Movie

We use cookies to give you the best possible experience. Learn more