| Wednesday, 10th April 2024, 3:41 pm

വേറെ ആരെയും കിട്ടീലേ എന്നായിരുന്നു പൃഥ്വിയെ കാസ്റ്റ് ചെയ്തപ്പോള്‍ പലരും എന്നോട് ചോദിച്ചത്: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട നോവല്‍ ചലച്ചിത്രരൂപത്തില്‍ എത്തിയപ്പോള്‍ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ബ്ലെസി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ പരിശ്രമത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിയുടെ കഠിനാധ്വാനത്തെ പ്രശംസിക്കുന്നുണ്ട്. കഥാപാത്രത്തിനായി പൃഥ്വി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ ചര്‍ച്ചയായിരുന്നു.

എന്നാല്‍ സിനിമയെപ്പറ്റി ചിന്തിച്ചിരുന്ന നാളുകളില്‍ പലരും പൃഥ്വിയെ കാസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തിരുന്നുവെന്ന് ബ്ലെസി പറഞ്ഞു. അന്നത്തെ കാലത്ത് പൃഥ്വിക്കുണ്ടായിരുന്ന ഇമേജ് കാരണമാണ് അങ്ങനെ പലരും ചോദിച്ചതെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയെപ്പറ്റി ചിന്തിച്ചിരുന്ന സമയത്ത്, പൃഥ്വിയാണ് നടനെന്ന് അറിഞ്ഞപ്പോള്‍ പലരും എന്നോട് ചോദിച്ചിരുന്നു. ആ സമയത്ത് ബെന്യാമിന്റെ വീട്ടില്‍ വെച്ച് നടന്ന ഫങ്ഷനും പല ആളുകളും അതിനെ ചോദ്യം ചെയ്തിരുന്നു. ആ സമയത്ത് അയാള്‍ക്കുണ്ടായിരുന്ന ഇമേജ് എന്നു പറയുന്നത്, സുമുഖനായ ഒരു ചെറുപ്പക്കാരന്‍, ചോക്ലേറ്റ് ബോയ്, വളരെ തന്റേടി ആയ ഒരുവന്‍ അങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് അയാളെ മാറ്റിനിര്‍ത്തുകയായിരുന്നു.

എന്നാല്‍ ഞാന്‍ പൃഥ്വിയില്‍ കണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് അയാളുടെ ഡെഡിക്കേഷന്‍. ഈ ഒരു കഥാപാത്രത്തിനായി രണ്ട് വര്‍ഷം അല്ലെങ്കില്‍ മൂന്ന് വര്‍ഷമൊക്കെ മാറ്റി വെക്കാനുള്ള ധൈര്യം അയാള്‍ക്കുണ്ട്. ഇതിന് വേണ്ടി ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ ഒക്കെ ചെയ്യാന്‍ ആ സമയത്ത് അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണല്‍ വാരുന്ന തൊഴിലുമായി ജീവിക്കുന്ന തടിയൊക്കെയുള്ള നജീബില്‍ നിന്ന് മെലിഞ്ഞ ശരീരത്തിലേക്ക് എത്താന്‍ അയാള്‍ക്ക് മാത്രമേ സാധിക്കുള്ളൂ,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy about the criticism faced when he cast Prithvi in Aadujeevitham

We use cookies to give you the best possible experience. Learn more