| Saturday, 26th October 2024, 2:59 pm

അന്ന് പപ്പേട്ടൻ തന്ന ഓഫർ സ്വീകരിച്ചിരുന്നെങ്കിൽ ഞാനൊരു സംവിധായകൻ ആവില്ലായിരുന്നു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ബ്ലെസി. പത്മരാജനൊപ്പം സഹ സംവിധായകനായി തന്റെ കരിയർ തുടങ്ങിയ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി നായകനായ കാഴ്ചയായിരുന്നു. മലയാളത്തിൽ അധികം കണ്ട് പരിചയമില്ലാത്ത ഒരു വിഷയത്തെയായിരുന്നു ബ്ലെസി ആദ്യ ചിത്രത്തിനായി തെരഞ്ഞെടുത്തത്. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങി വന്ന സിനിമകളെല്ലാം മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാർക്ക് മികച്ച കഥാപാത്രങ്ങൾ നൽകിയ അദ്ദേഹം ആടുജീവിതത്തിലൂടെ പൃഥ്വിരാജിനും മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്തു.

സഹസംവിധായകനായിരുന്ന സമയത്ത് തനിക്ക് അഭിനയിക്കാനുള്ള അവസരം പത്മരാജനും ഹരി പോത്തനും തന്നിരുന്നുവെന്നും എന്നാൽ അന്നത് സ്വീകരിച്ചില്ലെന്നും ബ്ലെസി പറയുന്നു. അന്ന് ഓഫർ സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്ന് കാണുന്ന ബ്ലെസിയെന്ന സംവിധായകൻ ഒരുപക്ഷെ ഉണ്ടാവില്ലെന്നും ബ്ലെസി പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സഹസംവിധായകനായിരുന്ന കാലത്ത് ഒരിക്കൽ എന്നോട് പത്മരാജൻ സാറും ഹരി പോത്തൻ സാറും അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചിരുന്നു. ഒരു കഥാപാത്രം ചെയ്യാൻ സാധിക്കുമോയെന്ന് എന്നോട് ചോദിച്ചു.

പക്ഷെ ഞാൻ അപ്പോൾ തന്നെ മറുപടി പറഞ്ഞു. വേണ്ടായെന്നായിരുന്നു ഞാൻ പറഞ്ഞത്. എന്താണ് കാരണമെന്ന് അവർ എന്നോട് ചോദിച്ചു. എനിക്ക് സംവിധായകൻ ആവുകയെന്നതിലാണ് ഫോക്കസെന്ന് ഞാൻ അവരോട് മറുപടി പറഞ്ഞു.

ഇപ്പോൾ ഞാൻ വിചാരിക്കാറുണ്ട്, അന്ന് ഞാൻ അവരുടെ ഓഫർ സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് ചിലപ്പോൾ ഞാനൊരു ഡയറക്ടർ ആവുകയില്ല. ചിലപ്പോൾ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റായി മാറുമായിരുന്നു. എന്നെ സംബന്ധിച്ച് ഞാൻ സൂക്ഷിക്കുന്ന ഏറ്റവും വലിയ ഓർമ അതാണ്,’ബ്ലെസി പറയുന്നു.

Content Highlight: Blessy About Pathmarajan And His Film Career

We use cookies to give you the best possible experience. Learn more