| Monday, 29th November 2021, 9:25 am

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ എം.എസ്.പി നിയമത്തെ പിന്തുണച്ചയാളാണ് മോദി: രാകേഷ് ടികായത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി മിനിമം താങ്ങുവിലയെ പിന്തുണച്ചിരുന്നുവെന്നും രാജ്യമാകമാനം കര്‍ഷകരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നിയമം വരണമെന്ന് പറഞ്ഞിരുന്നുവെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്.

പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന്റെ തലേ ദിവസം ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയില്‍ സംയുക്ത ഷേത്കാരി കംഗര്‍ മോര്‍ച്ചയുടെ (എസ്.എസ്.കെ.എം) നേതൃത്വത്തില്‍ നടന്ന കര്‍ഷകരുടെ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാകേഷ് ടികായത്ത്.

കര്‍ഷകരുമായുള്ള ചര്‍ച്ചകളില്‍ നിന്നും മോദി സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും അദ്ദഹം കുറ്റപ്പെടുത്തി. ‘എം.എസ്.പി നിയമമാക്കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. കാര്‍ഷിക മേഖലയേയും തൊഴില്‍ മേഖലയേയും ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ രാജ്യത്തുണ്ട്. ഞങ്ങള്‍ രാജ്യമാകെ സഞ്ചരിച്ച് ഈ പ്രശ്‌നങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കും,’ അദ്ദേഹം പറഞ്ഞു. കര്‍ഷക സമരത്തിനിടയില്‍ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ടികായത്ത് ആവശ്യപ്പെട്ടു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സീറ്റിലും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്നും മിനിമം താങ്ങുവില സമ്പ്രദായം നിയമമാക്കുന്നതിനുള്ള സമരം തുടരുമെന്നും ഞായറാഴ്ച ചേര്‍ന്ന മഹാപഞ്ചായത്തില്‍ കര്‍ഷകര്‍ പ്രതിജ്ഞ ചെയ്തു. വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കാനും ലഖിംപൂര്‍ഖേരി സംഭവത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി അറസ്റ്റ് ചെയ്യാനുമുള്ള ആവശ്യവും അവര്‍ മുന്നോട്ട് വെച്ചു.

സാമൂഹ്യ പരിഷ്‌കര്‍ത്താവായ ജ്യോതിബാ ഫൂലെയുടെ ചരമവാര്‍ഷിക ദിനത്തില്‍ കര്‍ഷക സമരത്തിന്റെ വിജയം ആഘോഷിക്കുവാനും മറ്റ് ആവശ്യങ്ങളിന്മേലുള്ള സമരം തുടരുമെന്നും കര്‍ഷകര്‍ തീരുമാനിച്ചു.

മഹാരാഷ്ട്രയിലെ എല്ലാ ജാതിയിലും മതത്തിലുമുള്ള കര്‍ഷകരും, തൊഴിലാളികളും, സ്ത്രീകളും, യുവജനങ്ങളും, വിദ്യാര്‍ത്ഥികളും മഹാപഞ്ചായത്തില്‍ പങ്കെടുത്തുവെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: bku-leader-rakesh-tikait-says-pm-narendra-modi-was-supporter-of-msp-law-when-he-was-cm

We use cookies to give you the best possible experience. Learn more