|

ഷെഹ്‌ല രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു; ഗഡ്കരിയെ അപമാനിക്കാന്‍ ശ്രമിച്ചു: പരാതിയുമായി യുവമോര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ്  ഷെഹ്‌ല റാഷീദിനെതിരെ പരാതിയുമായി  യുവമോര്‍ച്ച. കേന്ദ്ര ആഭ്യന്തരമന്ത്രിയായ നിതിന്‍ ഗഡ്കരിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചാണ് പരാതി.

രാജ്യത്തെ ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനാണ് ഷെഹ്‌ലയുടെ ശ്രമം. ഇപ്പോഴുള്ള സമാധാനം തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് യുവമോര്‍ച്ചയുടെ പരാതി.

മോദിയ്ക്ക് നേരേ മാവോയിസ്റ്റ് വധ ഭീഷണിയുണ്ടെന്ന പ്രചാരണത്തിനെതിരെ ഷെഹ്‌ല വിമര്‍ശനവുമായെത്തിയിരുന്നു. ആര്‍.എസ്.എസും ഗഡ്കരിയും മോദിയെ വധിക്കാന്‍ ശ്രമിച്ചിട്ട് കുറ്റം സാധാരണക്കാരായ മുസ്‌ലിങ്ങളുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും തലയില്‍ കെട്ടി വയ്ക്കാന്‍ നോക്കുകയാണെന്നായിരുന്നു ഷെഹ്‌ല യുടെ ട്വീറ്റ്.


ALSO READ; റെയില്‍വേ സ്വകാര്യവത്കരണം ഇപ്പോള്‍ അജണ്ടയിലില്ല; പീയുഷ് ഗോയല്‍


ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ചതു പോലെ മോദിയേയും വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം പൂനെ പൊലീസ് പറഞ്ഞിരുന്നു.

ട്വീറ്റിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ അപമാനിച്ചുവെന്നാരോപിച്ചാണ് ഇപ്പോള്‍ യുവമോര്‍ച്ച രംഗത്തെത്തിയിരിക്കുന്നത്. അതേസമയം തനിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിതിന്‍ ഗഡ്കരി നേരത്തേ വ്യക്തമാക്കിയിരുന്നു.