| Friday, 10th March 2023, 10:29 pm

ത്രിപുരയില്‍ എളമരം കരീം എം.പി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെ ബി.ജെ.പി ആക്രമണം; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയില്‍ എളമരം കരീം എം.പി അടക്കമുള്ള സി.പി.ഐ.എം- കോണ്‍ഗ്രസ്
നേതാക്കള്‍ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. സംസ്ഥാനത്ത് ബി.ജെ.പിയുടെ അക്രമപ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാന്‍ നേരിട്ടെത്തിയതായിരുന്നു നേതാക്കള്‍.

എളമരം കരീമിനൊപ്പം സി.പി.ഐ.എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എ.ഐ.സി.സി സെക്രട്ടറി അജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ബി.ജെ.പി ഗുണ്ടാ രാജാണ് ത്രിപുരയില്‍ നടക്കുന്നതെന്ന് സംഭവത്തിന് ശേഷം എളമരം കരീം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

സംഭവത്തില്‍ പൊലീസ് ഇടപെടല്‍ കാര്യക്ഷമമായി ഉണ്ടായില്ലെന്നും ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക ആക്രമണം അരങ്ങേറിയ ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എം.പിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെയാണ് ബി.ജെ.പി ആക്രമണം നടത്തിയത്.

ഞങ്ങള്‍ ത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകള്‍ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഞാനും, പാര്‍ട്ടി ത്രിപുര സംസ്ഥാന സെക്രട്ടറി ജിതെന്ദ്ര ചൗധരി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എം.പി അബ്ദുള്‍ ഖാലിക് എന്നിവരും ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. അക്രമികള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഞങ്ങളെ ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമവും ഉണ്ടായി.

പൊലീസ് ഇടപെടല്‍ കാര്യക്ഷമമായി ഉണ്ടായില്ല. ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നത്. ബി.ജെ.പി ഗുണ്ടാ രാജാണ് അവിടെ നടക്കുന്നത്. ഇത്തരം അക്രമം കൊണ്ടൊന്നും പ്രതിപക്ഷ എം.പിമാരുടെ സന്ദര്‍ശനം തടയാനാകില്ല. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണ്,’ എളമരം കരീം പറഞ്ഞു.

Content Highlight: BJP workers attacked the leaders including Elamaram Kareem MP in Tripura

We use cookies to give you the best possible experience. Learn more