| Wednesday, 31st March 2021, 1:14 pm

ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനം തല്ലി തകര്‍ത്ത സംഭവം; കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനം തല്ലി തകര്‍ത്ത സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കണ്ണപുരം സ്വദേശി ശ്രീരണ്‍ ദീപ്(36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്‍.ഡി.എയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം.

പയ്യന്നൂര്‍ എടാട്ടില്‍ താമസിക്കുന്ന 29 കാരിയായ ഗര്‍ഭിണിയെയും കൊണ്ടുപോകുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം. മാര്‍ച്ച് 29 ന് വൈകിട്ടായിരുന്നു സംഭവം.

ബി.ജെ.പി കല്യാശ്ശേരി മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരായിരുന്നു വാഹനം ആക്രമിച്ചത്. ബൈക്കുകളിലെത്തിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ഇരുപതോളം പേര്‍ ചേര്‍ന്ന് കാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു.

കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത് കേരളത്തില്‍ അസാധാരണ സംഭവമാണെന്ന് സി.പി.ഐ.എം ജില്ല സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞിരുന്നു.

കാറിനകത്ത് ഗര്‍ഭിണിയായ യുവതി ഉണ്ടെന്നറിഞ്ഞുകൊണ്ടുതന്നെയാണ് വാഹനം ആക്രമിച്ചത്. ഇത് പ്രാകൃതവും മലയാളികളുടെ സംസ്‌കാരത്തിന് യോജിക്കാത്തതുമാണ്.

നുണപ്രചാരണങ്ങള്‍ തകര്‍ന്നതോടെ വ്യാപക ആക്രമണത്തിനുള്ള ആസൂത്രണങ്ങള്‍ നടക്കുകയാണെന്നും ഗര്‍ഭിണിയെ ആക്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും ജയരാജന്‍ പറഞ്ഞിരുന്നു. സംഭവത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Workers Arrested in Kannur

We use cookies to give you the best possible experience. Learn more