|

'സുരേന്ദ്രേട്ടന്റെ പി.എ ഫോണ്‍ എടുക്കാറില്ല, ഓനിക്ക് ഒരടി കിട്ടണം'; ബി.ജെ.പി വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേഴ്സണല്‍ സെക്രട്ടറിയേയും യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയേയും കായികമായി നേരിടണമെന്ന് ബി.ജെ.പി ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത്.

‘സുരേന്ദ്രേട്ടന്റെ പി.എ ഉണ്ട് ദിപിന്‍. അവന്‍ ഫോണ്‍ എടുക്കാറില്ല. ഓനിക്ക് ഒരടി കിട്ടണം.’ എന്ന് ഗ്രൂപ്പില്‍ പറയുന്നതിന്റെ ഓഡിയോ സന്ദേശം ഉള്‍പ്പെടെയാണ് ചോര്‍ന്നത്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച വിവരങ്ങളടങ്ങിയ വാര്‍ത്ത പുറത്തുവിടുന്നത്.

ബി.ജെ.പി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അടക്കം അംഗമായിട്ടുള്ള ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള ചര്‍ച്ച നടന്നത്. ഇതിന് പിന്നാലെ ജില്ലാ പ്രസിഡന്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പിയുടെ ജില്ലാ, സംസ്ഥാന ചുമതലകളിലുള്ള നേതാക്കളെ മാറ്റണമെന്നാണ് ഗ്രൂപ്പിലെ പലരും ആവശ്യപ്പെടുന്നത്. കാസര്‍ഗോഡ് കുമ്പളയില്‍ കൊലചെയ്യപ്പെട്ട മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശം പ്രചരിച്ചത്.

അതേസമയം, കാസര്‍കോഡ് ബി.ജെ.പി പാര്‍ട്ടി ജില്ലാ ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സി.പി.ഐ.എം- ബി.ജെ.പി കൂട്ടുകെട്ടിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

സി.പി.ഐ.എമ്മിനെ കൂട്ടുപിടിച്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒരാള്‍ക്ക് നേടി കൊടുക്കാന്‍ ശ്രമിച്ചുവെന്ന പരാതി പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

വിഷയത്തില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

CONTENT HIGHLIGHTS:  BJP whatsapp  groups discussing  about K. Surendran’s personal secretary

Latest Stories