'പൗരത്വ ഭേദഗതി നിയമം നിങ്ങള്‍ നടപ്പിലാക്കുന്നതൊന്ന് കാണണം'; അമിത്ഷായെ വെല്ലുവിളിച്ച് മമത
CAA Protest
'പൗരത്വ ഭേദഗതി നിയമം നിങ്ങള്‍ നടപ്പിലാക്കുന്നതൊന്ന് കാണണം'; അമിത്ഷായെ വെല്ലുവിളിച്ച് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2019, 4:02 pm

ന്യൂദല്‍ഹി: രാജ്യം മുഴുവന്‍ കരുതല്‍ തടങ്കലാക്കി മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബി.ജെ.പിയുടെ ഇംഗിതം രാജ്യത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു.

തുടര്‍ച്ചയായ മൂന്നാം ദിവസവും പൗരത്വഭേദഗതി ബില്ലിനെതിരെ ബംഗാളില്‍ നടക്കുന്ന റാലിയിലായിരുന്നു മമതയുടെ പ്രസ്താവന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആയിരക്കണക്കിനാളുകളാണ് ഇന്ന് ഹൗറാ മൈതാനത്തു നിന്നാരംഭിച്ച റാലിയില്‍ അണിചേര്‍ന്നത്.

‘സബ്ക സാത് സബ്ക വികാസ്’ എന്നാണ് ബി.ജെ.പി പറയുന്നതെങ്കിലും എല്ലാവര്‍ക്കും ദുരിതമാണ് അവര്‍ നല്‍കുന്നതെന്നും മമത ആരോപിച്ചു.

ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരേയും മമത രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. സ്വന്തം പാര്‍ട്ടി നേതാക്കളെ നിയന്ത്രിക്കണമെന്നും രാജ്യത്തെ പരിപാലിക്കണമെന്നുമാണ് ആഭ്യന്തരമന്ത്രിയോട് തനിക്ക് പറയാനുള്ളതെന്നും രാജ്യത്ത് തീയിടുകയെന്നതല്ല, തീ അണക്കുകയെന്നതാണ് താങ്കളുടെ ജോലിയെന്നും അമിത്ഷായോട് മമത പറഞ്ഞു.

അമിത് ബി.ജെ.പി നേതാവ് മാത്രമല്ല രാജ്യത്തെ ആഭ്യന്തരമന്ത്രിയാണെന്നും ഇവിടെ സമാധാനം ഉറപ്പാക്കണമെന്നും മമത പറഞ്ഞു. നിങ്ങള്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് എനിക്ക് കാണണമെന്നും മമത വെല്ലുവിളിച്ചു.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മമതയുടെ നേതൃത്വത്തില്‍ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലി നടന്നിരുന്നു. പാര്‍ലമെന്റിലും നിയമത്തിനെതിരെയാണ് തൃണമൂല്‍ അംഗങ്ങള്‍ നിലപാടെടുത്തത്.

അതേസമയം നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നതിനെതിരെ മമത രംഗത്തെത്തിയിരുന്നു.

ബംഗാളിലെ പല സ്ഥലങ്ങളിലും തീവെപ്പും അക്രമ സംഭവങ്ങളും അരങ്ങേറിയതോടെയാണ് മമത രംഗത്തെത്തിയത്. ജനാധിപത്യ പരമായ രീതിയില്‍ പ്രതിഷേധിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും മമത പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ