ലഖിംപൂര്‍ വിഷയത്തില്‍ വരുണ്‍ മിണ്ടാതെയിരിക്കണമായിരുന്നു; പുറത്താക്കിയത് വരുണ്‍ ഗാന്ധിയെ ഒരു 'പാഠം പഠിപ്പിക്കാന്‍' തന്നെയെന്ന് ബി.ജെ.പി വൃത്തങ്ങള്‍
national news
ലഖിംപൂര്‍ വിഷയത്തില്‍ വരുണ്‍ മിണ്ടാതെയിരിക്കണമായിരുന്നു; പുറത്താക്കിയത് വരുണ്‍ ഗാന്ധിയെ ഒരു 'പാഠം പഠിപ്പിക്കാന്‍' തന്നെയെന്ന് ബി.ജെ.പി വൃത്തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th October 2021, 10:39 am

ന്യൂദല്‍ഹി:കാര്‍ഷിക നിയമത്തിനെതിരേയും ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്ക്കെതിരേയും രംഗത്തുവന്നതിന് പിന്നാലെയാണ് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കിയത്.

വരുണിനെ ഒഴിവാക്കിയത് സാധാരണ നടപടിയാണെന്നാണ് പരസ്യമായി പാര്‍ട്ടി പറയുന്നതെങ്കിലും പുറത്താക്കലിന് പിന്നിലെ കാരണം പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത് തന്നെയാണെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

മുഴുവന്‍ തെറ്റും നേതാക്കളുടെ പടിവാതില്‍ക്കല്‍ കെട്ടിവെക്കുന്നത് പോലെയാണ് വരുണ്‍ സംസാരിച്ചതെന്നും മുഴുവന്‍ പ്രതിപക്ഷവും പാര്‍ട്ടിയെ ലക്ഷ്യമിടുന്ന സമയത്ത് അദ്ദേഹം ക്ഷമയോടെയിരിക്കണമായിരുന്നെന്നുമാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞത്.

കാര്‍ഷിക നിയമത്തിനെതിരേയും ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്‌ക്കെതിരേയും വരുണ്‍ ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ഒഴിവാക്കി ദേശീയ നിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചത്.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കനിരിക്കെ വരുണ്‍ ഗാന്ധി നടത്തിയ പ്രതികരണത്തില്‍ നേതൃത്വം അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ട്. ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയും വരുണ്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ദേശീയ നിര്‍വാഹക സമിതിയില്‍ പങ്കെടുത്തിട്ടില്ലെന്നും സമിതിയില്‍ താന്‍ ഉണ്ടായിരുന്നെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  BJP, Varun Gandhi, Conflicts