| Sunday, 29th November 2020, 7:39 am

താമരയെവെട്ടാന്‍ റോസാപ്പൂ; നിയമയുദ്ധത്തിനൊരുങ്ങി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി ഏറ്റവും കൂടുതല്‍ പ്രതീക്ഷവെക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അപര സ്ഥാനാര്‍ത്ഥികള്‍ക്ക് റോസാപ്പൂ ചിഹ്നം നല്‍കിയ വിഷയം ഹൈക്കോടതിയിലേക്ക്. ചിഹ്നം പിന്‍വലിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്.

ബി.ജെ.പിയുടെ അപരന്മാര്‍ക്ക് റോസാപ്പൂ ചിഹ്നം നല്‍കുകയും അവരുടെ പേരുകള്‍ അടുത്തടുത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബി.ജെ.പി ആരോപണവുമായി മുന്നോട്ട് വന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച രാത്രി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഇനി മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു.

പഞ്ചായത്തീ രാജ് അനുസരിച്ച് ആല്‍ഫബറ്റിക്ക് ഓര്‍ഡര്‍ പ്രകാരമാണ് സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിച്ചിരിക്കുന്നത് എന്നാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം.

വിമതനായാലും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആല്‍ഫബറ്റിക്ക് ഓര്‍ഡര്‍ പ്രകാരമാണ് പേരുകള്‍ ക്രമീകരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാര്‍ട്ടികളുടെ പേര് ആദ്യം അടയാളപ്പെടുത്തുന്നത് കൊണ്ട് ഇത്തരത്തിലൊരു പ്രശ്‌നം വരുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

തിങ്കളാഴ്ച തന്നെ ഹൈക്കോടതിയില്‍ ഹരജി നല്‍കാനാണ് ബി.ജെ.പിയുടെ തീരുമാനം. പക്ഷേ വോട്ടെടുപ്പിന് മുന്‍പ് വിഷയത്തില്‍
തീരുമാനം വരുമോ എന്നതില്‍ ആശങ്കയുണ്ട്.

നവംബര്‍ 25ന് അപരന്മാര്‍ക്ക് റോസാപ്പൂ ചിഹ്നം നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bjp to approach high court against rose flower sign in Kerala local body election

We use cookies to give you the best possible experience. Learn more