| Sunday, 16th October 2022, 7:58 am

യു.പിയില്‍ മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യം വെച്ച് ബി.ജെ.പി; പശ്മാന്ദ - ബി.ജെ.പി യോഗം ഇന്ന്; സംസ്ഥാനത്ത് ആദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പിന്നാക്ക മുസ്‌ലിങ്ങളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സംസ്ഥാനത്തെ പശ്മാന്ദ വിഭാഗവുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയായിരിക്കും കൂടിക്കാഴ്ച നടക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഔപചാരിക യോഗം നടക്കുന്നത്.

ഈ വര്‍ഷം ജൂലൈയില്‍ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ യു.പിയിലെ പിന്നാക്ക മുസ്‌ലിം വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന് ബി.ജെ.പിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് പാര്‍ട്ടിയുടെ തീരുമാനം.

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറൈഷി, മുന്‍ ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് എന്നിവരുമായി മുസ്‌ലിം നേതാക്കള്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

വാരാണസി ഗ്യാന്‍വാപി വിഷയം, വിദ്വേഷ പ്രസംഗങ്ങള്‍, ജനസംഖ്യാ നിയന്ത്രണം, കര്‍ണാടകയിലെ ഹിജാബ് വിവാദം എന്നിവയെല്ലാം അന്ന് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നു. ജൂലൈയില്‍ ഹൈദരാബാദില്‍ നടന്ന ഒരു പരിപാടിയില്‍ കേന്ദ്രമന്ത്രി സ്വതന്ത്ര ദേവ് സിങ് യു.പിയില്‍ ബി.ജെ.പിക്കുള്ള മുസ്‌ലിം പിന്തുണയെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു പരമാര്‍ശം.

എട്ട് വര്‍ഷത്തെ മോദി സര്‍ക്കാര്‍ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ സേവനങ്ങളും അടുത്തിടെ വലിയ രീതിയില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നു.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും അധികാരത്തിലെത്തിയതിനെ കുറിച്ചും മോദി പലയാവര്‍ത്തി പരാമര്‍ശം നടത്തിയിട്ടുണ്ട്.

ബി.ജെ.പി സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനം ലഭിച്ചിട്ടുണ്ടെന്നായിരുന്നു പാര്‍ട്ടിയുടെ വാദം. പിന്നാക്കവിഭാഗം മുസ്‌ലിങ്ങളെ കൂടി ഉദ്ദേശിച്ചായിരുന്നു മോദിയുടെ പ്രസ്താവന.

പശ്മാന്ദ യുവ മുസ്‌ലിം നേതാവായ ഡാനിഷ് ആസാദ് അന്‍സാരിയെ ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് വകുപ്പ് സഹമന്ത്രിയായി നിയമിച്ചിരുന്നു.
ഇത് പുതിയ വോട്ട് ബാങ്കുകള്‍ കണ്ടെത്താനുള്ള പാര്‍ട്ടിയുടെ ശ്രമം കൂടിയാണ്. 2024ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വന്‍ വിജയത്തിലെത്താനാണ് പാര്‍ട്ടിയുടെ നീക്കം. മുസ്‌ലിം വോട്ടുകളെ കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു,

അതേസമയം ബി.ജെ.പിയുടെ തന്നെ നേതാക്കള്‍ പലയിടത്തായി മുസ്‌ലിം വിഭാഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. മുസ്‌ലിം വിഭാഗത്തിലെ ജനങ്ങളെ ബഹിഷ്‌ക്കരിക്കണമെന്നും അവരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നതുള്‍പ്പെടെയുള്ള ആഹ്വാനങ്ങള്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയിരുന്നു.

രാജ്യതലസ്ഥാനത്ത് വിശ്വഹിന്ദു പരിഷത് നടത്തിയ റാലിയിലും മുസ്‌ലിം വിരുദ്ധത നിറഞ്ഞിരുന്നു. ഹിന്ദുക്കളോട് ലൈസന്‍സുള്ളതോ ഇല്ലാത്തതോ ആയ തോക്കുകള്‍ എടുക്കണമെന്നും, രാജ്യത്തിന്റെ വിശ്വാസത്തെ സംരക്ഷിക്കാന്‍ പൊരുതണമെന്നും വി.എച്ച്.പി ആഹ്വാനം ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്കെതിരെ അക്രമം നടത്തുന്ന മുസ്‌ലിങ്ങളെ വേണ്ടി വന്നാല്‍ തലയറുക്കണമെന്നും വി.എച്ച്.പി റാലിയില്‍ ആഹ്വാനം ചെയ്തിരുന്നു.

രാജ്യത്തെ മുസ്‌ലിം വിഭാഗത്തെ മൂന്നായാണ് തരംതിരിച്ചിരിക്കുന്നത്. അഷ്‌റഫ് (ഉയര്‍ന്ന വിഭാഗം), അജ്‌ലാഫ് (പിന്നാക്ക വിഭാഗം), അര്‍സാല്‍ (ദളിത് മുസ്‌ലിം വിഭാഗം). ഇതില്‍ അജ്‌ലാഫ്, അര്‍സാല്‍ വിഭാഗങ്ങളെയാണ് പശ്മാന്ദ എന്ന് അറിയപ്പെടുന്നത്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയില്‍ 85 ശതമാനവും പശ്മാന്ദ വിഭാഗക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ മുസ്‌ലിം വിഭാഗത്തിലെ ഏറ്റവും ശക്തമായ വോട്ട് ബാങ്ക് ആണ് പശ്മാന്ദ വിഭാഗം.

Content Highlight: BJP targeting Muslim votes in UP; Pasmananda – BJP meeting today; First in the state

We use cookies to give you the best possible experience. Learn more