| Tuesday, 12th April 2022, 2:06 pm

മോദിയുടെ വാരണാസിയില്‍ എട്ടുനിലയില്‍ പൊട്ടി; എന്നിട്ടും യു.പിയില്‍ അടിപതറാതെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന ദ്വിവാര്‍ഷിക തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വന്‍ വിജയം.

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെയാണ് നിയമസഭാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം ലഭിച്ചത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പാര്‍ട്ടിക്ക് പരാജയം നേരിടേണ്ടി വന്നു.

100 സീറ്റുകളുള്ള സംസ്ഥാനത്തെ നിയമസഭാ കൗണ്‍സിലിലെ ഒഴിവുള്ള 36 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 30ലധികം സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്ന ബി.ജെ.പി ഉപരിസഭയില്‍ ഭൂരിപക്ഷം നേടാനുള്ള ഒരുക്കത്തിലാണ്. എതിരില്ലാതെ ഒമ്പത് സീറ്റുകള്‍ നേരത്തെ തന്നെ നേടിയിരുന്നു.

ഔപചാരികമായി ഫലം പ്രഖ്യാപിച്ചാല്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഉത്തര്‍പ്രദേശിലെ ഇരുസഭകളിലും പാര്‍ട്ടി ഭൂരിപക്ഷം നേടും.

വാരാണസിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തെത്തി. പ്രാദേശികതലത്തില്‍ ശക്തനായ ബ്രിജേഷ് സിംഗിന്റെ ഭാര്യ അന്നപൂര്‍ണ സിംഗാണ് വന്‍ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചത്. 2016ല്‍ ഈ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിജേഷ് സിംഗ് സ്വതന്ത്രനായി വിജയിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി.ജെ.പി അദ്ദേഹത്തിന് വാക്കോവര്‍ നല്‍കുകയായിരുന്നു. ഇത്തവണ ബി.ജെ.പി മത്സരിക്കാന്‍ തീരുമാനിക്കുകയും കിഴക്കന്‍ യു.പി നഗരത്തിലെ തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാക്കുകയും ചെയ്തു.

Content Highlights: BJP Sweeps Elections To UP Legislative Council, Loses Key Varanasi Seat

We use cookies to give you the best possible experience. Learn more