ചേട്ടന്‍ പറഞ്ഞത് ഞങ്ങള്‍ ചെയ്യണമെന്നാഗ്രഹിച്ചതാണെന്ന് സി.പി.ഐ.എം നേതാക്കള്‍ എന്നെ വിളിച്ചുപറഞ്ഞു; ചിന്തയെ അധിക്ഷേപിച്ചതില്‍ സുരേന്ദ്രന്‍
Kerala News
ചേട്ടന്‍ പറഞ്ഞത് ഞങ്ങള്‍ ചെയ്യണമെന്നാഗ്രഹിച്ചതാണെന്ന് സി.പി.ഐ.എം നേതാക്കള്‍ എന്നെ വിളിച്ചുപറഞ്ഞു; ചിന്തയെ അധിക്ഷേപിച്ചതില്‍ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2023, 7:26 pm

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ന്യായീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിഷയത്തില്‍ ഒരുപാട് സി.പി.ഐ.എം പ്രവര്‍ത്തകരും നേതാക്കളും തന്നെ വിളിച്ച് അഭിനന്ദിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സി.പി.ഐ.എം നേതാക്കള്‍ പറയണമെന്നും ചെയ്യണമെന്നും ആഗ്രഹിച്ച കാര്യമാണ് താന്‍ പറഞ്ഞതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ധാരാളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നേതാക്കളും, സി.പി.ഐ.എമ്മിന്റെ പലയാളുകളും എന്നെ വിളിച്ച് ചേട്ടന്‍ പറഞ്ഞത് വലിയ കാര്യമാണെന്ന് പറഞ്ഞു. ഞങ്ങള്‍ പറയാന്‍ ആഗ്രഹിച്ചതായിരുന്നു, ഞങ്ങള്‍ ശരിക്കും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യമാണ്
എന്നല്ലാമാണ് എന്നോട് പറഞ്ഞിരിക്കുന്നത്.

പരസ്യമായി ചില നേതാക്കള്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും സി.പി.ഐ.എമ്മിനകത്തെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും നേതാക്കളും ഞാന്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നവരാണ്,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

ചിന്ത ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്ത് പണിയാണ് ‘അവള്‍’ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രന്‍ കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്നും ആരോപിച്ചിരുന്നു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കവെയായിരുന്നു ഈ അധിക്ഷേപം.

ഇതിനെ കഴിഞ്ഞ ദിവസം തന്നെ സുരേന്ദ്രന്‍ ന്യായീകരിക്കുകയും ചെയ്തിരുന്നു. ഈ പരാമര്‍ശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും കലക്ടറേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.