| Wednesday, 12th January 2022, 8:21 pm

വര്‍ഗീയ ശക്തികള്‍ സംസ്ഥാനത്ത് സംഹാര താണ്ഡവമാടുകയാണ്: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വര്‍ഗീയ ശക്തികള്‍ സംസ്ഥാനത്ത് സംഹാര താണ്ഡവമാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മതഭീകരവാദികളുമായുള്ള സര്‍ക്കാരിന്റെ ചങ്ങാത്തം ജനങ്ങളുടെ സൈ്വര്യ ജീവിതം അപകടത്തിലാക്കിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷം പാടെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത്രയും അധികം ലോ ആന്‍ഡ് ഓര്‍ഡര്‍ തകര്‍ന്ന ഒരു കാലം ഈ നാടിനുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ വീഴചയാണ്. പൊലീസ് സംവിധാനം സമ്പൂര്‍ണമായി കുത്തഴിഞ്ഞിരിക്കുകയാണ്. പേരിന് മാത്രമാണ് ഒരു ഡി.ജി.പിയുള്ളത്. കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പാര്‍ട്ടിയും പിണറായി വിജയനുമാണ്. അഴിമതി നടത്തുന്നതിലും സര്‍ക്കാര്‍ മത്സരിക്കുകയണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ റെയില്‍ 10 വര്‍ഷം പഴക്കമുള്ള പദ്ധതിയാണ്. അതിനേയാണ് വലിയ സംഭവമാക്കാന്‍ പോകുന്നത്. റെയില്‍വേയെ കൂടുതല്‍ വേഗത്തിലുള്ള പദ്ധതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് പിണറായിയുടെ പഴഞ്ചന്‍ പദ്ധതിയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങള്‍, ഗുണ്ടാ ആക്രമണങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങള്‍ എന്നിവയൊക്കെ തുടര്‍ക്കഥയാകുകയാണ്. ഈ പ്രതിസന്ധിയെല്ലാം ഉണ്ടാക്കി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

കെ റെയിലുമായി മുന്നോട്ടു പോകുകയാണെങ്കില്‍ ബി.ജെ.പി അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. കെ റെയിലിനെതിരെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാത്തവരെ സംഘടിപ്പിട്ട് ബി.ജെ.പി പ്രക്ഷോഭം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിനെ കെ റെയിലിന്റെ പൊള്ളത്തരങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി സതീശനും പിണറായി വിജയനും നല്ല ബന്ധത്തിലാണ് പോകുന്നത്. കെ റെയിലിനെതിരായ യു.ഡി.എഫിന്റെ സമരത്തിന് ആത്മാര്‍ഥതയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലകളില്‍ കൂടി സാമൂഹികാഘാത പഠനം നടത്താന്‍ ഉത്തരവായി. കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് പഠനം നടത്തുക. പരമാവധി മൂന്ന് മാസത്തിനകം പഠനം പൂര്‍ത്തിയാക്കണമെന്നാണ് സാമൂഹികാഘാത പഠനം നടത്തുന്ന ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോള്‍ അടിയന്തരമായി പഠനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. സാമൂഹികാഘാത പഠനത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നഷ്ടപരിഹാര തുക അടക്കമുള്ള കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തുക. നേരത്തെ തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്താന്‍ ഉത്തരവുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  BJP state president K Surendran  communal forces were wreaking havoc in the state. 

We use cookies to give you the best possible experience. Learn more