| Saturday, 6th June 2020, 7:03 pm

ബീഹാറില്‍ സഖ്യകക്ഷിയെ തള്ളി ബി.ജെ.പി; തെരഞ്ഞെടുപ്പ് മുഖമാവുക നിതീഷ് കുമാര്‍ തന്നെ, എന്‍.ഡി.എയില്‍ രാഷ്ട്രീയ പ്രതിസന്ധി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ സഖ്യകക്ഷിയായ എല്‍.ജെ.പിയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ജെ.പി മുന്നോട്ടുവെച്ച പ്രധാന നിര്‍ദ്ദേശങ്ങളാണ് ബി.ജെ.പി അവഗണിച്ചത്. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിന്റെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉയര്‍ത്തിക്കാണിക്കരുതെന്നായിരുന്നു എല്‍.ജെ.പിയുടെ ആവശ്യം.

നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെയാവും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുക എന്ന നയമാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ബീഹാറിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് ഭൂപേന്ദ്ര യാദവും മറ്റൊരു നേതാവായ ബി.എല്‍ സന്തോഷും വീഡിയോ കോണ്‍ഫറന്‍സില്‍ സന്ദേശം കൈമാറി.

‘ബി.ജെ.പി മുന്‍ ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ബീഹാറില്‍ എന്‍.ഡി.എയെ നയിക്കുക നിതീഷ് കുമാറാണെന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ബി.ജെ.പി ആ തീരുമാനത്തിനൊപ്പമാണ് നില്‍ക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടി നിതീഷ് ജി തന്നെ സഖ്യത്തെ തെരഞ്ഞെടുപ്പിലേക്ക് നയിക്കും’ ഭൂപേന്ദ്ര യാദവ് പറഞ്ഞു.

നിതീഷ് കുമാര്‍ തന്നെയായിരിക്കും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ മുഖമെന്ന് അമിത് ഷാ 2019ല്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും സഖ്യകക്ഷികളും ഇക്കാര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ തീരുമാനത്തോട് എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പസ്വാന് ഭിന്നാഭിപ്രായമാണുള്ളത്. തെരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ വ്യക്തികളെ മുന്നോട്ട് വെക്കണമെന്നായിരുന്നു ചിരാഗ് ആവശ്യപ്പെട്ടിരുന്നു.

നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും അസ്വാരസ്യങ്ങളും ചിരാഗ് പല സമയങ്ങളിലായി വെളിപ്പെടുത്തിയിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ബീഹാറില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും അതിഥി തൊഴിലാളികള്‍ക്കുവേണ്ടിയും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ലെന്നും ചിരാഗ് പറഞ്ഞിരുന്നു.

പാര്‍ട്ടി സ്ഥാപകനും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന്റെ മകനാണ് ചിരാഗ്. നിതീഷ് കുമാറിന് വിയോജിപ്പുകളറിയിച്ച് തുറന്ന കത്തെഴുതിയ ചിരാഗ് ചാനല്‍ അഭിമുഖങ്ങളിലും സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു.

‘ഞങ്ങളുടെ പാര്‍ട്ടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു എന്നേയുള്ളു, ഇനിയും സര്‍ക്കാരിന്റെ ഭാഗമായിട്ടില്ല. കോട്ട അടക്കമുള്ള സ്ഥലങ്ങളില്‍നിന്നു തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന അതിഥി തൊഴിലാളികള്‍ക്കും വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാക്കാത്തതില്‍ ഞങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്’, ചിരാഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ നേരത്തെയും എല്‍.ജെ.പി വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബീഹാറില്‍ ബി.ജെ.പി സംബന്ധിച്ചിടത്തോളം എല്‍.ജെ.പിയില്‍നിന്നും വിമത ശബ്ദം ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

രാംവിലാസ് പസ്വാനും സംസ്ഥാനത്തിന്റെ കാര്യത്തല്‍ ഇടപെടാത്ത ബി.ജെ.പി നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. റേഷന്‍ കാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത പത്ത് ലക്ഷത്തിലധികം പേരുടെ വിവരങ്ങള്‍ കേന്ദ്രത്തിന് നല്‍കാത്തത് സംസ്ഥാനത്തിന്റെ പിടിപ്പുകേടാണെന്നായിരുന്നു രാംവിലാസ് പസ്വാന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more