ബി.ജെ.പിക്ക് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല; ജനം ആര്‍ക്ക് വോട്ടുചെയ്യുമെന്ന് അരവിന്ദ് കെജ്‌രിവാള്‍
Delhi election 2020
ബി.ജെ.പിക്ക് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല; ജനം ആര്‍ക്ക് വോട്ടുചെയ്യുമെന്ന് അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2020, 7:09 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ബി.ജെ.പിക്ക് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വോട്ടെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക എന്നത് ആരോഗ്യകരമായ ജനാധിപത്യത്തിലേക്ക് നയിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്നറിയാതെ ജനങ്ങള്‍ എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തുക? സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാനാണ് ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. നിങ്ങളുടെ വോട്ടുകള്‍ എനിക്ക് നല്‍കുകയാണെങ്കില്‍ ഞാനാവും അടുത്ത മുഖ്യമന്ത്രി. ഇതുപോലെ ധൈര്യത്തോടെ ബി.ജെ.പിക്ക് പറയാന്‍ കഴിയുമോ? ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് ആളുകള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്’, കെജ്‌രിവാള്‍ പറഞ്ഞു.

അരവിന്ദ് കെജ് രിവാള്‍ തീവ്രവാദിയാണെന്ന ബി.ജെ.പിയുടെ പ്രസാതാവനക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. ‘എന്നെ കണ്ടാല്‍ തീവ്രവാദിയെപ്പോലെയുണ്ടോ? ഞാന്‍ തീവ്രവാദിയാണെങ്കില്‍ തീര്‍ച്ചയായും എനിക്ക് വോട്ട് ചെയ്യരുത്. പക്ഷേ, ആംആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ആ പാര്‍ട്ടിക്കുവേണ്ടി വോട്ട് രേഖപ്പെടുത്തുക. എന്നെ തീവ്രവാദിയെന്ന് മുദ്രകുത്താനും ഷാഹീന്‍ബാഗിലെ പ്രതിഷേധം രാഷ്ട്രീയവല്‍ക്കരിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇങ്ങനെയല്ല നമ്മള്‍ മത്സരിക്കേണ്ടത്’, അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു. ആം ആദ്മി നേതാവ് തീവ്രവാദി ആണെന്നും തെളിയിക്കാന്‍ ആവശ്യത്തിന് തെളിവുണ്ടെന്നും ജാവ്ദേക്കര്‍ അവകാശപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ