| Tuesday, 21st June 2022, 5:12 pm

സുരേന്ദ്രനും സുരേഷ് ഗോപിയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും; വ്യാജപ്രചരണത്തിനെതിരെ നിയമനടപടിയെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരായ വ്യാജപ്രചരണത്തെ രാഷ്ട്രീയമായി നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം. മഞ്ഞ മാധ്യമങ്ങളുടെ പ്രചരണമാണിതെന്നും ബി.ജെ.പി പ്രസ്താവനയില്‍ പറഞ്ഞു.

മലയാളത്തിന്റെ മഹാനടനും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആരാധ്യനായ നേതാവുമായ സുരേഷ് ഗോപിക്കും ബിജെപി നേതൃത്വത്തിനുമെതിരെ സി.പി.ഐ.എം-ജിഹാദി ഫ്രാക്ഷന്‍ പ്രകാരം ചില മഞ്ഞ മാധ്യമങ്ങള്‍ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികള്‍ അസത്യ പ്രചരണം നടത്തുന്നത്.

ഇവര്‍ക്കെതിരെ ഭാരതീയ ജനതാ പാര്‍ട്ടി നിയമനടപടികള്‍ സ്വീകരിക്കും. രാജ്യസഭാ എം.പിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ് ഗോപി ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ കക്ഷി-രാഷ്ട്രീയ ഭേദമന്യേ മലയാളികള്‍ അംഗീകരിച്ചിട്ടുള്ളതാണ്.

ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ദുഷ്ടലാക്കോടെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സുരേഷ് ഗോപിയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടി ചില കോണുകളില്‍ നിന്നും സൃഷ്ടിക്കുന്ന ഇത്തരം ജല്‍പനങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

താന്‍ ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ സുരേഷ് ഗോപി തള്ളിയിരുന്നു. വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.

വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അരിശമുണ്ടെന്നും പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളോടാണ് സുരേഷ് ഗോപിയും ബി.ജെ.പിയും പ്രതികരിച്ചിരിക്കുന്നത്.

CONTENT HIGHLIGHTS:  BJP Says in Newsletter‌ Surendran and Suresh Gopi will work shoulder to shoulder

We use cookies to give you the best possible experience. Learn more