| Sunday, 9th April 2023, 8:12 pm

ചില തിരുമേനിമാരുടെ ബി.ജെ.പി പ്രേമം കോണ്‍ഗ്രസ്സിന്റെ ആപ്പീസ് പൂട്ടിക്കും; തങ്ങള്‍ അകപ്പെട്ട കേസുകൂട്ടങ്ങളില്‍ നിന്ന് തടിയൂരാനാണ് പുതിയ മോദി സ്തുതി : കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചില തിരുമേനിമാരുടെ ബി.ജെ.പി പ്രേമം കോണ്‍ഗ്രസിന്റെ ഓഫീസ് പൂട്ടിക്കുമെന്നും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പോലെ മുസ്‌ലിംലീഗും ഇടതുമുന്നണിയുടെ ഭാഗമാകണമെന്നും  മുന്‍ മന്ത്രി കെ.ടി.ജലീല്‍. തങ്ങള്‍ അകപ്പെട്ട കേസുകൂട്ടങ്ങളില്‍ നിന്ന് തടിയൂരാനാണ് തിരുമേനിമാരുടെ പുതിയ മോദി സ്തുതിയെന്നും ഇത് തിരിച്ചറിയാന്‍ അഭിമാന ബോധമുള്ള ക്രൈസ്തവര്‍ക്കാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘ഇതുവരെ കാര്യം നിസാരമായി കണ്ടവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ രാഷ്ട്രീയ അടിത്തറയാണ് തകരുന്നത്. ഒരേ ഒരാശ്വാസം ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരൊറ്റ നേതാവ് മലയാളക്കരയില്‍ ബി.ജെ.പിക്കില്ല എന്നുള്ളതാണ്.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പോലെ മുസ്‌ലിം ലീഗും ഇടതുമുന്നണിയുടെ ഭാഗമാകണം. അസ്ഥിപഞ്ജരമായ കേരളത്തിലെ കോണ്‍ഗ്രസ്സിനെ ആരോഗ്യവതിയാക്കാന്‍ ലീഗല്ല ആര് വിചാരിച്ചാലും കഴിയില്ല. മൃതദേഹത്തില്‍ നിന്ന് പേനിറങ്ങുന്നത് പോലെയാണ് കോണ്‍ഗ്രസ്സില്‍ നിന്നുള്ള ആളുകളുടെ കുടിയിറക്കം.

ചില തിരുമേനിമാരുടെ ബി.ജെ.പി പ്രേമം കോണ്‍ഗ്രസ്സിന്റെ ആപ്പീസ് പൂട്ടിക്കും. തങ്ങള്‍ അകപ്പെട്ട കേസു കൂട്ടങ്ങളില്‍ നിന്ന് തടിയൂരാനാണ് പുതിയ മോദി സ്തുതി. ഇത് തിരിച്ചറിയാന്‍ അഭിമാന ബോധമുള്ള ക്രൈസ്തവര്‍ക്കാകും,’ അദ്ദേഹം പറഞ്ഞു.

മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് ഇതര മതസ്ഥരെ ഓടിക്കുന്നുവെന്ന് ആലഞ്ചേരി പിതാവ് പറഞ്ഞതായി വായിക്കാനിടയായെന്നും ഏത് മുസ്‌ലിം രാജ്യത്ത് നിന്നാണാവോ സഹോദര മതസ്ഥരെ ഓടിക്കുന്നതെന്ന് പറഞ്ഞ് തന്നാല്‍ നന്നാകുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടും അദ്ദേഹം ചോദിച്ചു.

മാര്‍ ആലഞ്ചേരി പിതാവിനോട് ഒരു കാര്യം: മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് ഇതര മതസ്ഥരെ ഓടിക്കുന്നുവെന്ന് അങ്ങ് പറഞ്ഞതായി വായിക്കാനിടയായി. അങ്ങനെ അങ്ങ് പറഞ്ഞിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

മറിച്ചാണെങ്കില്‍ ഏത് മുസ്‌ലിം രാജ്യത്ത് നിന്നാണാവോ സഹോദര മതസ്ഥരെ ഓടിക്കുന്നതെന്ന് പറഞ്ഞ് തന്നാല്‍ നന്നാകും. സാക്ഷാല്‍ മക്കയും മദീനയും നിലകൊള്ളുന്ന സൗദ്യ അറേബ്യയില്‍ നിന്ന് ഓടിക്കപ്പെട്ട ഒരു ക്രൈസ്തവ കുടുംബത്തെയോ ഹൈന്ദവ കുടുംബത്തെയോ ചൂണ്ടിക്കാണിച്ച് തരാന്‍ അങ്ങേക്കാകുമോ പിതാവേ?’ കെ.ടി. ജലീല്‍ ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇതുവരെ കാര്യം നിസ്സാരമായി കണ്ടവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ രാഷ്ട്രീയ അടിത്തറയാണ് തകരുന്നത്. ഒരേ ഒരാശ്വാസം ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരൊറ്റ നേതാവ് മലയാളക്കരയില്‍ ബി.ജെ.പിക്കില്ല എന്നുള്ളതാണ്.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പോലെ മുസ്‌ലിംലീഗും ഇടതുമുന്നണിയുടെ ഭാഗമാകണം. അസ്ഥിപഞ്ജരമായ കേരളത്തിലെ കോണ്‍ഗ്രസ്സിനെ ആരോഗ്യവതിയാക്കാന്‍ ലീഗല്ല ആര് വിചാരിച്ചാലും കഴിയില്ല. മൃതദേഹത്തില്‍ നിന്ന് പേനിറങ്ങുന്നത് പോലെയാണ് കോണ്‍ഗ്രസ്സില്‍ നിന്നുള്ള ആളുകളുടെ കുടിയിറക്കം.

ചില തിരുമേനിമാരുടെ ബി.ജെ.പി പ്രേമം കോണ്‍ഗ്രസ്സിന്റെ ആപ്പീസ് പൂട്ടിക്കും. തങ്ങള്‍ അകപ്പെട്ട കേസ് കൂട്ടങ്ങളില്‍ നിന്ന് തടിയൂരാനാണ് പുതിയ മോദി സ്തുതി. ഇത് തിരിച്ചറിയാന്‍ അഭിമാന ബോധമുള്ള ക്രൈസ്തവര്‍ക്കാകും.

മുസ്‌ലിം-ക്രൈസ്തവ അകല്‍ച്ച മുതലെടുത്ത് നേട്ടം കൊയ്യാനുള്ള ബി.ജെ.പി നീക്കത്തിന് തടയിടാന്‍ ഇരു സമുദായങ്ങളിലെയും വിവേകികളായ രാഷ്ട്രീയ നേതാക്കന്‍മാര്‍ രംഗത്തുവരണം. പുരോഹിതന്‍മാരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വിശ്വാസികളെ വിട്ട് കൊടുത്ത് മിണ്ടാതിരിക്കരുത്. സമാന്തര കേമ്പയിന്‍ എത്രയും വേഗം ആരംഭിക്കണം.

വിരലിലെണ്ണാവുന്ന പുരോഹിതന്‍മാരുടെ ബി.ജെ.പി പ്രേമത്തെ തള്ളിപ്പറയാന്‍ യു.ഡി.എഫ് രാഷ്ട്രീയ നേതൃത്വം ഒരു നിമിഷം പോലും വൈകരുത്. ബി.ജെ.പിയുടെ ആലയത്തില്‍ സാധാരണ ഭക്തര്‍ എത്തിപ്പെടുന്നതിന് മുമ്പ് തുടങ്ങണം രാഷ്ട്രീയ പ്രചരണം. ഫാസിസ്റ്റ് വലയില്‍ വീണാല്‍ അവരെ തിരിച്ചു പിടിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും.

ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ പിന്നീട് ഖേദിക്കും. എത്ര തലകുത്തി മറിഞ്ഞാലും ആരെ വിലക്കെടുത്താലും ബി.ജെ.പി കേരളത്തില്‍ രക്ഷപ്പെടില്ല. ആ പൂതി മനസ്സില്‍ വെച്ചാല്‍ മതി. ശ്രീനാരായണ ഗുരുവും മന്നത്ത് പത്മനാഭനും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും ചാവറയച്ഛനും മമ്പുറം സയ്യിദ് അലവിക്കോയ തങ്ങളും വക്കം മൗലവിയും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയും ഉഴുതുമറിച്ച സൗഹാര്‍ദ്ദത്തുരുത്താണ് മലയാളികളുടെ മാതൃഭൂമി.

എ.കെ.ജിയും ഇ.എം.എസ്സും സി. അച്ചുതമേനോനും വി.ആര്‍ കൃഷ്ണയ്യരും ജോസഫ് എം. മുണ്ടശ്ശേരിയും കെ.ആര്‍ ഗൗരിയമ്മയും സി. കേശവനും പട്ടം താണുപിള്ളയും ആര്‍. ശങ്കറും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ബാഫഖി തങ്ങളും കെ.എം സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും പി.ടി ചാക്കോയും ടി.വി തോമസും കെ.എം മാണി സാറും മതേതരവല്‍ക്കരിച്ച മണ്ണാണിത്.

ഇവിടെ മോദിയുടെയും അമിത്ഷായുടെയും കുത്തിത്തിരിപ്പിന്റെ പരിപ്പ് വേവില്ല.

മാര്‍ ആലഞ്ചേരി പിതാവിനോട് ഒരു കാര്യം: മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് ഇതര മതസ്ഥരെ ഓടിക്കുന്നുവെന്ന് അങ്ങ് പറഞ്ഞതായി വായിക്കാനിടയായി. അങ്ങനെ അങ്ങ് പറഞ്ഞിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

മറിച്ചാണെങ്കില്‍ ഏത് മുസ്‌ലിം രാജ്യത്ത് നിന്നാണാവോ സഹോദര മതസ്ഥരെ ഓടിക്കുന്നതെന്ന് പറഞ്ഞ് തന്നാല്‍ നന്നാകും. സാക്ഷാല്‍ മക്കയും മദീനയും നിലകൊള്ളുന്ന സൗദ്യ അറേബ്യയില്‍ നിന്ന് ഓടിക്കപ്പെട്ട ഒരു ക്രൈസ്തവ കുടുംബത്തെയോ ഹൈന്ദവ കുടുംബത്തെയോ ചൂണ്ടിക്കാണിച്ച് തരാന്‍ അങ്ങേക്കാകുമോ പിതാവേ?

യു.എ.ഇ.യില്‍ നിന്നോ ഖത്തറില്‍ നിന്നോ കുവൈത്തില്‍ നിന്നോ ബഹറൈനില്‍ നിന്നോ ഒമാനില്‍ നിന്നോ മലേഷ്യയില്‍ നിന്നോ ബാംഗ്ലാദേശില്‍ നിന്നോ ഓടിക്കപ്പെട്ട ഒരു മലയാളി ക്രൈസ്തവ-ഹൈന്ദവ കുടുംബത്തെ കുറിച്ച് താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ തിരുമേനി?

അപ്പോള്‍ കാണുന്നവനെ ”അപ്പാ’ എന്ന് വിളിക്കുന്നത് ഒരുതരം തല മറന്ന് എണ്ണ തേക്കലാണ്. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ക്രൈസ്തവ-ഹൈന്ദവ സഹോദരങ്ങളാണ് ആലഞ്ചേരി പിതാവിന്റെ പ്രസ്താവന സത്യമാണെങ്കില്‍ മറുപടി നല്‍കേണ്ടത്. അതവര്‍ ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ.

content highlight: BJP’s love of some saints will lock the Congress apes; The new Modi praise is to get rid of the piles of cases they are in: KT. Jalil

We use cookies to give you the best possible experience. Learn more