| Sunday, 7th July 2019, 2:59 pm

ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോകില്ല; 105 പേരുടെ പിന്തുണയില്‍ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് യെദ്യൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണാടകയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി ബി.ജെ.പി. 105 പേരുടെ പിന്തുണയില്‍ കര്‍ണാടകയില്‍ ഇനി എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.

ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 12 ന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് പാര്‍ട്ടികളില്‍ നിന്നും എം.എല്‍.മാര്‍ രാജിവെച്ചതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്. എം.എല്‍.എമാരുമാണ് ശനിയാഴ്ച ഉച്ചയോടെ സ്പീക്കറുടെ ഓഫീസിലെത്തി രാജി സമര്‍പ്പിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാമലിംഗ റെഡ്ഡി, എച്ച്. വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി. പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവരടങ്ങുന്ന എം.എല്‍.എമാരാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജി നല്‍കിയത്.

രാജിയ്ക്കു പിന്നില്‍ ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എം.എല്‍.എമാരെ സ്വാധീനിച്ചിരിക്കുകയാണെന്നും ബി.ജെ.പി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more