| Sunday, 16th February 2020, 9:14 am

ദല്‍ഹിയില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള തിരക്കിട്ട ചര്‍ച്ചയില്‍ ബി.ജെ.പി; പരിഗണനയില്‍ മൂന്ന് പേരുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചയിലാണ് ബി.ജെ.പി നേതാക്കള്‍. ഫലം പ്രഖ്യാപിച്ചപ്പോള്‍ 70 ല്‍ 62 സീറ്റ് നേടി വ്യക്തമായ ഭൂരിപക്ഷത്തിലാണ് ആംആദ്മി ദല്‍ഹിയില്‍ അധികാരത്തിലെത്തിയത്. ബി.ജെ.പി 8 സീറ്റിലുമാണ് വിജയിച്ചത്.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങ് രാംലീല മൈതാനിയില്‍ ഇന്ന് നടക്കും. അതിനിടെയാണ് പ്രതിപക്ഷ നേതാവ് ആരെന്ന ചര്‍ച്ച ബി.ജെ.പിയില്‍ ഉയരുന്നത്.

കഴിഞ്ഞ നിയമസഭയില്‍ ബി.ജെ.പിക്ക് മൂന്ന് എം.എല്‍.എമാര്‍ മാത്രമാണുണ്ടായിരുന്നത്. അക്കാരണത്താല്‍ ബി.ജെ.പിക്ക് ദല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ കഴിഞ്ഞിരുന്നില്ല. നിയമസഭയിലെ മൊത്തം അംഗങ്ങളില്‍ പത്ത് ശതമാനമെങ്കിലും ലഭിച്ചാല്‍ മാത്രമേ പ്രതിപക്ഷ നേതാവാകാന്‍ കഴിയൂ.

രോഹിനി എം.എല്‍.എ വിജേന്ദര്‍ ഗുപ്ത, രാംവീര്‍ സിംഗ് ബിദൂരി, മോഹന്‍സിംഗ് ബിഷ്ട് എന്നിവരുടെ പേരുകളാണ് ബി.ജെ.പി പ്രതിപക്ഷ നേതാക്കളുടെ പട്ടികയില്‍ പരിഗണനയിലുള്ളത്. വിഷയത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തി. ഈ മൂന്ന് പേരെ കൂടാതെ മറ്റ് എം.എല്‍.എമാരുടെ പേരുകളും പരിഗണനയില്‍ ഉണ്ട്.

We use cookies to give you the best possible experience. Learn more