| Sunday, 14th August 2022, 1:38 pm

പാകിസ്ഥാന്‍ രൂപീകരിക്കാന്‍ ജിന്നയുടെ സംഘം ആവശ്യപ്പെട്ടപ്പോള്‍ നെഹ്‌റു വഴങ്ങിക്കൊടുത്തുവെന്ന് ബി.ജെ.പി; ആധുനിക ജിന്നമാരുടേയും സവര്‍ക്കാര്‍മാരുടേയും ലക്ഷ്യം വിഭജനം തന്നെയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘വിഭജനകാലത്തെ ഭയാനകമായ ഓര്‍മദിന’ത്തില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്രസമര സേനാനിയുമായ ജവഹര്‍ ലാല്‍ നെഹ്‌റുവിനെ ലക്ഷ്യമിട്ട് ബി.ജെ.പി. വിഭജന കാലത്തെ നെഹ്‌റുവിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഏഴ് മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. 1947ലെ ഇന്ത്യയുടെ വിഭജനത്തെ കുറിച്ചുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാടാണ് വീഡിയോയില്‍ പ്രതിപാദിക്കുന്നത്.
പഴയ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പാകിസ്ഥാന്‍ രൂപീകരിക്കണമെന്ന മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്റു വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നാണ് വീഡിയോയില്‍ ആരോപിക്കുന്നത്.

സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ ഒരു ദിവസം ആചരിക്കുന്നതിലൂടെ ചരിത്രസംഭവത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

അന്ന് നടന്നതു പോലെ ആധുനിക കാലത്തും ജിന്നമാരും സവര്‍ക്കര്‍മാരുമുണ്ട്. അവര്‍ ഇപ്പോഴും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോഴുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 ആഗസ്റ്റ് മുതലാണ് എല്ലാ വര്‍ഷവും ആഗസ്റ്റ് 14 രാജ്യത്തെ വിഭജനകാലത്തെ ഭയാനകമായ ഓര്‍മകളുടെ ദിവസമായി ആചരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

Content Highlight: BJP posted video criticizing Jawaharlal nehru, congress reacts

We use cookies to give you the best possible experience. Learn more