| Monday, 20th December 2021, 12:18 pm

ബി.ജെ.പി നിശ്ചയിച്ച വഴിയിലൂടെ വിലാപയാത്ര അനുവദിക്കില്ലെന്ന് പൊലീസ്; ആലപ്പുഴയില്‍ ബി.ജെ.പി-പൊലീസ് തര്‍ക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിപ്പാട്: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം വഹിക്കുന്ന വിലാപയാത്രയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളും പൊലീസും തമ്മില്‍ തര്‍ക്കം. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.

വിലാപയാത്ര ഹരിപ്പാട് വഴി വലിയഴീക്കലിലേക്ക് കൊണ്ടുപോകണമെന്നാണ് ബി.ജെ.പിയുടെ തീരുമാനം. എന്നാല്‍ കയംകുളത്ത് ചെന്ന് ഒ.എന്‍.വി. ജംഗ്ക്ഷന്‍ വഴി വലിയഴീക്കലിലേക്ക് കൊണ്ടുപോകണമെന്നാണ് പൊലീസ് പറഞ്ഞത്.

ഇതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. ഹരിപ്പാട് വഴിയുള്ള വിലാപയാത്ര ആദ്യമേ തീരുമാനിച്ചതിനാല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വഴിയില്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് വിലാപയാത്ര വഴി മാറി പോകുന്നത് നടക്കില്ലെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

സംസ്ഥാനത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. ഞങ്ങളോട് സഹകരിച്ച് നില്‍ക്കുക. ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ക്രമസമാധാനം നിലനിര്‍ത്താന്‍ താല്‍പര്യവും തന്റേടവും ഇല്ലെങ്കില്‍ ഒന്നിലും തീരുമാനമെടുക്കരുതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി പൊലീസിനോട് പറഞ്ഞു.

കേന്ദ്ര ആഭ്യന്ത്രമന്ത്രി നിത്യാന്ദറായ് കൊച്ചിയിെലത്തിയിട്ടുണ്ട്. മന്ത്രി രഞ്ജിത്ത് ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോര്‍ട്ട് തേടുകയുമുണ്ടാകും.

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നു. ഇതോടെ യോഗം ചൊവ്വാഴ്ചയിലേക്ക് മാറ്റി. കളക്ടര്‍ യോഗം വിളിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നാണ് ബി.ജെ.പി ആരോപിച്ചിരുന്നത്.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സമയത്താണ് യോഗം നിശ്ചയിച്ചിരിക്കുന്നതെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രതീഷ്, പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായവരെന്ന് ആലപ്പുഴ എസ്.പി പറഞ്ഞു. ഗൂഢാലോചനയിലും ആസൂത്രണത്തിലുമടക്കം പങ്കെടുത്തവരാണ് പിടിയിലായതെന്ന് എസ്.പി പറഞ്ഞു.

ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഷാന്റെ കൊലപാതകത്തില്‍ ഇനി എട്ട് പേരെയാണ് പിടികൂടാനുള്ളത്.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡിയിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്താനെത്തിയ സംഘത്തിന് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായ രണ്ടുപേര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: BJP-police dispute in Alappuzha

We use cookies to give you the best possible experience. Learn more