| Monday, 3rd May 2021, 8:16 am

ആരംഭത്തില്‍ ആഘോഷം, മധ്യത്തില്‍ മൗനം, പിന്നെ...; ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലെ വോട്ടെണ്ണല്‍ ദിനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്ന ഘട്ടത്തില്‍ നേമം, പാലക്കാട്, തൃശൂര്‍, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളില്‍ എന്‍.ഡി.എയ്ക്ക് വലിയ രീതിയിലുള്ള മുന്നേറ്റമാണുണ്ടായിരുന്നത്. ഈ സമയങ്ങളില്‍ വലിയ രീതിയിലുള്ള സന്തോഷമായിരുന്നു ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കണ്ടത്.

എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഈ സന്തോഷവും കുറഞ്ഞു വരികയായിരുന്നു.

അവസാന നിമിഷം വരെ ലീഡ് നില മാറി മറിയുകയായിരുന്ന പാലക്കാടും നേമവും ജയിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു സംസ്ഥാന കമ്മിറ്റി ഓഫീസിലെ അംഗങ്ങള്‍.

പാലക്കാട് അവസാന ഘട്ടത്തില്‍ ഷാഫി പറമ്പിലിനെ പിന്തുണയ്ക്കുകയായിരുന്നു. 3000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പില്‍ വിജയിച്ചത്.

നേമം എല്‍.ഡി.എഫിന്റെ വി. ശിവന്‍കുട്ടി വിജയം ഉറപ്പിച്ചതോടെ സംസ്ഥാന കമ്മിറ്റി ഓഫീസിലുണ്ടായിരുന്ന മറ്റു പ്രവര്‍ത്തകരും ഓഫീസില്‍ നിന്നും ഇറങ്ങി.

സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കുമ്മനം രാജശേഖരനും സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിയില്ല. കാട്ടാക്കടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി. കെ കൃഷ്ണദാസും ബി.ജെ.പി ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും മാത്രമായിരുന്നു ഓഫീസിലെത്തിയ നേതാക്കള്‍.

തുടര്‍ന്ന് തലസ്ഥാനത്തെത്തിയിട്ടും സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കെത്താതിരുന്ന കുമ്മനവും കെ. സുരേന്ദ്രനും പിന്നീട് ഇങ്ങോട്ട് എത്തിയ ശേഷമാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

തിരുവനന്തപുരത്തും തൃശൂരും ചില ഘട്ടങ്ങളില്‍ എന്‍.ഡി.എയ്ക്ക് മുന്‍ തൂക്കമുണ്ടായിരുന്നെങ്കിലും ഇതും പിന്നീട് മാറി മറിയുകയായിരുന്നു. ഇരു സ്ഥലത്തും സിനിമാ നടന്മാരായിരുന്നു എന്‍.ഡി.എയുടെ തുറുപ്പ് ചീട്ട്. എന്നാല്‍ തിരുവനന്തപുരത്ത് കൃഷ്ണകുമാറിനും തൃശൂരില്‍ സുരേഷ് ഗോപിക്കും നേട്ടങ്ങളുണ്ടാക്കാനായില്ല. മത്സരിച്ച രണ്ടിടത്തും പരാജയമാണ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കെ. സുരേന്ദ്രനും ഏറ്റുവാങ്ങിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Party office reactions during counting day; Kerala election results 2021

We use cookies to give you the best possible experience. Learn more