| Saturday, 4th June 2022, 4:22 pm

തൃക്കാക്കരയിലെ വിജയം സഹതാപ തരംഗം; ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത് സൂക്ഷ്മമായി പരിശോധിക്കും: എ.പി. അബ്ദുള്ളക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കരയില്‍ എന്‍.ഡി.എയ്ക്ക് കെട്ടിവെച്ച പണം നഷ്ടമായതില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.

തൃക്കാക്കരയില്‍ എന്‍.ഡി.എയ്ക്ക് വോട്ട് കുറഞ്ഞത് സംസ്ഥാന പാര്‍ട്ടി നേതൃത്വം സൂക്ഷമായി പരിശോധിക്കുമെന്നും പി.ടിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മണ്ഡലത്തിലെ ജനങ്ങള്‍ കാണിച്ച സഹതാപ തരംഗമാണ് യു.ഡി.എഫിന്റെ ഈ വലിയ വിജയത്തിന് കാരണമെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

പിണറായി വിജയനെതിരെയുള്ള ശക്തമായ വികാര പ്രകടനമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് (16.7%) എങ്കിലും നേടിയില്ലെങ്കില്‍ കെട്ടിവച്ച കാശ് നഷ്ടമാകും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് പോസ്റ്റല്‍ വോട്ടടക്കം 1,35,349 വോട്ടുകളാണ് തൃക്കാക്കരയില്‍ ആകെ പോള്‍ ചെയ്തത്.

ഇതിന്റെ ആറിലൊന്നായ 22,551 വോട്ടുകള്‍ നേടിയെങ്കില്‍ മാത്രമേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ. എന്നാല്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നായിരുന്നു കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഏകാധിപത്യപരമായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളോട് ശക്തമായ വിയോജിപ്പ് ജനങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി.

സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരെയുള്ള ജനങ്ങളുടെ താക്കീതാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Content Highlights: BJP national vice president AP Abdullakutty responds to NDA in Thrikkakara election lost

We use cookies to give you the best possible experience. Learn more