| Saturday, 8th July 2023, 11:45 am

മഹാരാഷ്ട്രയില്‍ പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ അതൃപ്തരാണ്; പുറത്തുപറയാന്‍ ഭയം: ബി.ജെ.പി ദേശീയ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രണ്ട് മാസം പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുകയാണെന്ന് അറിയിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ. സംസ്ഥാനത്തെ നിരവധി ബി.ജെ.പി എം.എല്‍.എമാര്‍ അതൃപ്തരാണെന്നും പുറത്തു പറയാന്‍ ഭയമാണെന്നും അവര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ എന്‍.സി.പി പിളര്‍പ്പിന്റെ പശ്ചാത്തത്തില്‍ സംസ്ഥാന
മന്ത്രിസഭ പുനസംഘടന നടത്തിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. താന്‍ ബി.ജെ.പി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുണ്ടെ നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് താന്‍ സോണിയാ ഗാന്ധിയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പങ്കജ പറഞ്ഞു.

പാര്‍ട്ടിയില്‍ ഉള്ളവരെ തഴഞ്ഞ് പുതുതായി വരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍
നല്‍കുന്നതില്‍ മുണ്ടെ തന്റെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആളുകള്‍ രാജ്യസഭയിലേക്കും നിയമനിര്‍മ്മാണ സമിതിയിലേക്കും അവസരം ലഭിക്കുന്നുണ്ട്.

2019ല്‍ പാര്‍ളിയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം, എന്റെ പേര് രാജ്യസഭയിലേക്ക് ഒരു തവണയും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നോമിനേഷനായി രണ്ട് തവണയും ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ഓരോ തവണയും അവസാന നിമിഷം തഴയുകയായിരുന്നു.

ഇതാദ്യമായാണ് ഞാന്‍ ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പാര്‍ട്ടിയില്‍ നിന്ന് ആരും പറയുന്നില്ലന്നേയുള്ളു,’ പങ്കജ മുണ്ടെ പറഞ്ഞു.

അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. 2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ പങ്കജയെ പരാജയപ്പെടുത്തിയ എന്‍.സി.പി നേതാവും ബന്ധുവുമായ ധനഞ്ജയ് മുണ്ടെ, അജിത് പവാറിനൊപ്പം ഭരണമുന്നണിയിലെത്തി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ എന്‍.സി.പിയുമായുള്ള ബന്ധത്തില്‍ പങ്കജക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

Content Highlight: BJP National Secretary Pankaja Munde Maharashtra MLAs Afraid to speak out

We use cookies to give you the best possible experience. Learn more