| Friday, 7th May 2021, 1:11 pm

കിട്ടിയ ലിസ്റ്റില്‍ നിന്നും പേരുകള്‍ വായിച്ചതാണ്, മറ്റൊന്നും അറിയില്ല; പ്രതിഷേധം ശക്തമായപ്പോള്‍ മുസ്‌ലിം വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തേജസ്വി സൂര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബി.പി.എം.പി കൊവിഡ് വാര്‍ റൂം കിടക്ക അഴിമതിയുമായി ബന്ധപ്പെട്ട നടത്തിയ ആരോപണങ്ങളിലും മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തിലും ബി.ജെ.പി എം.പിയും യുവമോര്‍ച്ച നേതാവുമായ തേജസ്വി സൂര്യ മാപ്പ് പറഞ്ഞതായി ആശുപത്രി അധികൃതര്‍.

ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ എണ്ണം അറിയാന്‍ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) കൊവിഡ് വാര്‍ റൂം തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതില്‍ അഴിമതി നടക്കുന്നുണ്ടെന്നാണ് തേജസ്വി കഴിഞ്ഞ ദിവസം ആരോപിച്ചത്.

മുസ്‌ലിം ജീവനക്കാരാണ് അഴിമതിക്ക് കാരണമെന്നും ഇയാള്‍ ആരോപിച്ചിരുന്നു. തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരം കൊവിഡ് വാര്‍ഡിലെ 17 മുസ്‌ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വലിയ വിമര്‍ശനമാണ് തേജസ്വി സൂര്യയ്‌ക്കെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെ വീണ്ടും കൊവിഡ് വാര്‍ റൂമിലെത്തിയ തേജസ്വി സൂര്യ മാപ്പ് പറഞ്ഞുവെന്നാണ് വാര്‍ റൂം അധികൃതര്‍ അറിയിക്കുന്നത്.

കൊവിഡ് വാര്‍ റൂമിലെത്തിയ തേജസ്വി സൂര്യ ജീവനക്കാരോട് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും നേരത്തെ താന്‍ നടത്തിയ പ്രസ്താവന ഏതെങ്കിലും വ്യക്തികളെയോ സമുദായത്തെയോ വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നും പറഞ്ഞുവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കിടക്കകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വന്ന അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ മാത്രമാണ് താന്‍ വന്നതെന്നും തേജസ്വി പറഞ്ഞതായി ഇവര്‍ അറിയിച്ചു.

ഇത് തന്റെ ഭാഗത്ത് നിന്നും വന്ന തെറ്റാണ്. തനിക്ക് കിട്ടിയ ലിസ്റ്റില്‍ നിന്നും പേരുകള്‍ വായിക്കുകയായിരുന്നു. ഇത് മൂലം വാര്‍ റൂമില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് മനസ്സിലാക്കുന്നുവെന്നും തേജസ്വി സൂര്യ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി എം.എല്‍.എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമാണ് തേജസ്വി സൂര്യ നേരത്തെ കൊവിഡ് വാര്‍ റൂമില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നത്. സന്ദര്‍ശനം നടത്തിയ സമയത്ത് മുസ്‌ലിം ജീവനക്കാര്‍ക്ക് നേരെ തേജസ്വി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്തുവന്നിരുന്നു. എന്തടിസ്ഥാനത്തിലാണ് മുസ്‌ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

‘ഏത് ഏജന്‍സിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? ഇപ്പോള്‍ തന്നെ അവരെ വിളിക്കണം. എനിക്ക് അവരോട് ചോദിക്കണം’, എന്ന് തേജസ്വി സൂര്യ പറയുന്നുണ്ട്. ‘ജിഹാദികള്‍ക്ക്’ ജോലി നല്‍കാന്‍ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ലെന്നും ഇയാള്‍ പറയുന്നുണ്ട്.

കൊവിഡ് വാര്‍ റൂമിലെ ‘തീവ്രവാദികള്‍’ എന്നു പറഞ്ഞ് ജീവനക്കാരുടെ പേരുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.

കൊവിഡ് വാര്‍ റൂമില്‍ മൊത്തം 205 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 17 പേരാണ് മുസ്‌ലിങ്ങള്‍ ഉള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ തേജസ്വി സൂര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. കൊവിഡ് വാര്‍ റൂമില്‍ ഗുരുതര ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ഹാജരാക്കാന്‍ തേജസ്വിക്കായിട്ടില്ല.

കൊവിഡ് വാര്‍ റൂമിലെ അഴിമതിയില്‍ തേജസ്വി സൂര്യയ്ക്കും ബി.ജെ.പി എം.എല്‍.എ സതീഷ് റെഡ്ഡിക്കും പങ്കുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: BJP MP Tejaswi Surya revisits BBMP war room, apologises

We use cookies to give you the best possible experience. Learn more