ന്യൂദല്‍ഹി: സുപ്രീം കോടതി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണ് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. രാജ്യത്ത് മതയുദ്ധത്തെ പ്രേരിപ്പിക്കുന്നത് സുപ്രീം കോടതിയാണെന്നും ദുബെ ആരോപിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിനെതിരെയാണ് ബി.ജെ.പി എം.പിയുടെ വിവാദ പ്രസ്താവന.
ആര്‍ട്ടിക്കിള്‍ 368 പ്രകാരം പാര്‍ലമെന്റിന് മാത്രമേ നിയമങ്ങള്‍ നിര്‍മിക്കാന്‍ അധികാരമുള്ളൂവെന്നും അവയെ വ്യാഖ്യാനിക്കുന്നതില്‍ മാത്രമാണ് സുപ്രീം കോടതിക്ക് പങ്കുള്ളുവെന്നും ബി.ജെ.പി എം.പി പറഞ്ഞു.
സുപ്രീം കോടതിയാണ് നിയമം നിര്‍മിക്കുന്നതെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്നും ദുബെ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു ദുബെ.
‘ഇന്ത്യക്ക് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന സനാതന പാരമ്പര്യമുണ്ട്. ശ്രീരാമന്‍, കൃഷ്ണന്‍, സീത, രാധ, 12 ജ്യോതിര്‍ലിംഗങ്ങള്‍, 51 ശക്തിപീഠങ്ങള്‍ എന്നിവയുടെ പാരമ്പര്യങ്ങളില്‍ ഇന്ത്യ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടാകുമ്പോള്‍ സുപ്രീം കോടതി ‘നിങ്ങള്‍ രേഖകള്‍ കാണിക്കൂ’ എന്ന് പറയും. മഥുര, ഗ്യാന്‍വാപി വിഷയങ്ങളിലെല്ലാം സുപ്രീം കോടതി ഇതുതന്നെയാണ് പറഞ്ഞത്.
എന്നാല്‍ മുഗളന്മാരുടെ വരവിനുശേഷം നിര്‍മിച്ച പള്ളികളുടെ കാര്യം വരുമ്പോള്‍ കാണിക്കാന്‍ രേഖകളൊന്നുമില്ലെന്ന് കോടതി പറയുന്നത്,’ ദുബെ പറഞ്ഞു.
നേരത്തെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തുടങ്ങിയവർ സുപ്രീം കോടതി ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി വിധി.
മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതി ബില്ലുകളില്‍ തീരുമാനമെടുക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ബില്ലുകള്‍ പിടിച്ചുവെക്കുന്നുണ്ടെങ്കില്‍ അതിന് മതിയായ കാരണങ്ങള്‍ വേണമെന്നാണ് കോടതി വ്യക്തമാക്കിയത്. രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ഭരണഘടനയുടെ 201-ാം വകുപ്പ് പ്രകാരം ബില്ലിലെ രാഷ്ട്രപതിയുടെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പ്രസ്തുത നിയമം നിലവിലിരിക്കെയായിരുന്നു കോടതിയുടെ ഉത്തരവ്.
പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും അനുമതിയില്ലാതെ തന്നെ 10 ബില്ലുകള്‍ നിയമമാക്കുകയും ചെയ്തിരുന്നു. ചരിത്രത്തിൽ ഇത് ആദ്യമായ നടപടി കൂടിയായിരുന്നു.
Content Highlight: BJP MP Nishikant Dubey says Supreme Court is leading the country into chaos