| Sunday, 16th August 2020, 9:03 pm

വി.ടി ബല്‍റാമിനെ മികച്ച എം.എല്‍.എ ആയി തെരഞ്ഞെടുത്ത പട്ടികയില്‍ രണ്ടാമത് റോഹിങ്ക്യകളെ വെടിവെച്ചു കൊല്ലണമെന്ന് പറഞ്ഞ ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യയിലെ മികച്ച 50 എം.എല്‍.എമാരുടെ പേര് പുറത്ത് വിട്ട ഫേം ഇന്ത്യ മാഗസിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പി എം.എല്‍.എ ടി രാജാസിംഗ്. റോഹിങ്ക്യകളെ കൊല്ലണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തയാളാണ് ടി രാജാസിംഗ് എം.എല്‍.എ.

തെലങ്കാനയിലെ ഗോഷാമഹല്‍ നിയമസഭയിലെ എം.എല്‍.എയാണ് ടി രാജാസിംഗ്. 2018 ജൂലൈ 31നാണ് ടി രാജാസിംഗ് റോഹിങ്ക്യകളെ വെടിവെച്ച് കൊല്ലണമെന്നാണ് ബി.ജെ.പിയുടെ എം.എല്‍.എ പറഞ്ഞത്.

ഓഗസ്റ്റ് 12നാണ് ഫേം ഇന്ത്യ എന്ന മാഗസിന്‍ രാജ്യത്തെ മികച്ച ’50 എം.എല്‍.എ’മാരുടെ പട്ടിക പുറത്ത് വിട്ടത്. ഇതേ പട്ടികയില്‍ കേരളത്തില്‍ നിന്ന് വി.ടി ബല്‍റാം എം.എല്‍.എയുടെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഈ വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നില്ല.

റോഹിങ്ക്യകളും ബംഗ്ലാദേശികളുമായ അനധികൃത കുടിയേറ്റക്കാര്‍ രാജ്യം വിട്ട് പോയില്ലെങ്കില്‍ അവരെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു രാജാസിംഗിന്റെ പ്രസ്താവന. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന കരട് പുറപ്പെടുവിച്ചതിന്റെ അടുത്ത ദിവസമായിരുന്നു രാജയുടെ പ്രതികരണം.

മാധ്യമപ്രവര്‍ത്തകാനായ എസ്.എ അജിംസ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

അമ്പത് പേരുടെ ലിസ്റ്റില്‍ മറ്റൊരാളുടെ പേര് കണ്ടപ്പോഴാണ് ബല്‍റാം അതെന്ത് കൊണ്ട് ഷെയര്‍ ചെയ്തില്ല എന്ന മനസിലായത്. ലിസ്റ്റിലെ രണ്ടാമത്തെ പേര് ടി രാജാസിങിന്റേതാണ്. ഹൈദ്രാബാദിലെ ഗോശ്മഹല്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ. ഫേസ്ബുക്കില്‍ റോഹിങ്ക്യകളെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുകയും പരാതി പരിഗണിക്കേണ്ടെന്ന് ഫേസ്ബുക്ക് ഇന്ത്യ തീരുമാനിക്കുകയും ചെയ്ത അതേ ആള്‍ എന്നായിരുന്നു അജിംസ് ഫേസ്ബുക്കില്‍ കുറിച്ചത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ സുധീര്‍ മുങാന്തിവാറാണ് ഫേം ഇന്ത്യയുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ ആദ്യത്തെ അഞ്ച് പേരും ബി.ജെ.പി എം.എല്‍.എമാരാണ്.

പ്രേരക് അഥവാ മോട്ടിവേറ്റര്‍ എന്ന് അര്‍ത്ഥം വരുന്ന വിശേഷണം ചേര്‍ത്തുകൊണ്ടാണ് മുങന്തിവാറിനെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നല്‍കിയിരിക്കുന്നത്.

പ്രഭവശാലി എന്ന വിശേഷണത്തോടെയാണ് ടി രാജാസിംഗിനെ രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

ബാസിഗര്‍ അഥവാ മാന്ത്രികന്‍ അര്‍ത്ഥം വരുന്ന വിശേഷണം ചേര്‍ത്തുകൊണ്ടാണ് വിടി ബല്‍റാമിനെ ഏഴാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP MLA who said hate statement against Rohingyas, among the list of fifty MLAs selected in Firm India Magazine

We use cookies to give you the best possible experience. Learn more