Unnao Rape Case
ഉന്നാവോ ബലാത്സംഗക്കേസ്; എം.എല്‍.എയ്‌ക്കെതിരെ മൊഴികൊടുക്കരുതെന്ന ഭീഷണിയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 16, 03:24 am
Monday, 16th April 2018, 8:54 am

ലക്‌നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെ മൊഴികൊടുക്കരുതെന്ന് ഗ്രാമവാസികള്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണി. ഉന്നാവോ ജില്ലയില്‍ മാഖിയിലെ കുല്‍ദീപ് അനുനായികളാണ് ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയത്.

ഗ്രാമവാസികളില്‍ ചിലരുടെ വീഡിയോയും കുല്‍ദീപിന്റെ അനുനായികള്‍ പകര്‍ത്തിയതായി ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. ഭീഷണിപ്പെടുത്തിയവരില്‍ ഒരു ജയില്‍ വാര്‍ഡനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇയാള്‍ എം.എല്‍.എയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണെന്നും അദ്ദേഹം പറഞ്ഞു.


Also Read:  ‘ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം’; ഉന്നാവോ, കത്തുവ സംഭവത്തില്‍ മോദിയ്ക്ക് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കത്ത്


എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഗ്രാമത്തില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെന്നും മാഖി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ജൂണില്‍ തന്നെ ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഉന്നാവോ സ്വദേശിയായ 17 കാരി പരാതി നല്‍കിയിരുന്നു. നീതി കിട്ടിയില്ലെന്നാരോപിച്ച് പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്.


Also Read: കത്തുവ: ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, കൊല്ലപ്പെട്ടേക്കാം; സുരക്ഷ ആവശ്യപ്പെട്ട് അഭിഭാഷക ദീപിക സിങ്


ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് പൊലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയായ കുല്‍ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 363, 366, 376, 506 വകുപ്പുകള്‍പ്രകാരം ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയും പോസ്‌കോ നിയമപ്രകാരവുമാണ് കേസെടുത്തത്.

WATCH THIS VIDEO: