| Sunday, 4th October 2020, 10:26 am

'നല്ലവഴിക്ക്' നടത്തേണ്ടത് രക്ഷിതാക്കള്‍; പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന് സര്‍ക്കാറിനൊന്നും ചെയ്യാന്‍ പറ്റില്ല ഹാത്രാസ് പീഡനത്തെ ന്യായീകരിച്ച് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹാത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. ബൈരിയ മണ്ഡലത്തിലെ എം.എല്‍.എയാണ് ഇയാള്‍.

‘പെണ്‍കുട്ടികളെ നല്ലരീതിയില്‍ സംസ്‌ക്കാരത്തോടെ വളര്‍ത്തിയാല്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാം’ എന്നാണ് ബി.ജെ.പി എം.എല്‍.എയുടെ വിവാദ പരാമര്‍ശം.

”എല്ലാ മാതാപിതാക്കളും പെണ്‍മക്കളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം. സര്‍ക്കാറിന്റെയും നല്ല മൂല്യങ്ങളുടെയും സംയോജനം മാത്രമാണ് രാജ്യത്തെ മനോഹരമാക്കുന്നത്,” ഇയാള്‍ പറഞ്ഞു.

സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാലും പീഡനങ്ങള്‍ അവസാനിക്കില്ല. അതിന് അച്ഛനമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് ‘ നല്ല മൂല്യങ്ങള്‍’ പഠിപ്പിച്ച് ‘ അടക്ക’ത്തോടെ വളര്‍ത്തണമെന്നാണ് ഇയാള്‍ പറയുന്നത്.

ഹാത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ദളിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിക്കതിരെ വ്യാപകമായി പ്രതിഷേധം ഉയരുമ്പോഴാണ് ബി.ജെ.പി എം.എല്‍.എയുടെ വിവാദ പ്രസ്താവന.

സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP MLA, justify Hathras gangrape, ask parents to teach their daughters,good value controversial statement

We use cookies to give you the best possible experience. Learn more