'അര്‍ണബിനെ മര്‍ദ്ദിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം'; നാളെ മുതല്‍ നിരാഹാര സമരമെന്ന് ബി.ജെ.പി എം.എല്‍.എ
national news
'അര്‍ണബിനെ മര്‍ദ്ദിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം'; നാളെ മുതല്‍ നിരാഹാര സമരമെന്ന് ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th November 2020, 2:36 pm

മുംബൈ: അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ റാം കദം രംഗത്ത്. അനുകൂല നടപടിയ്ക്കായി വെള്ളിയാഴ്ച മുതല്‍ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും എം.എല്‍.എ പറഞ്ഞു.

‘അര്‍ണബിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചാണ് അറസ്റ്റ് ചെയ്തത്. 9 പൊലീസുകാരാണ് ഇതിനു പിന്നില്‍. അവരെ സസ്‌പെന്‍ഡ് ചെയ്യണം. പൊലീസുകാരോട് എന്നും എനിക്ക് ബഹുമാനമേയുള്ളു. എന്നാല്‍ ഈ നടപടി അംഗീകരിക്കാന്‍ പറ്റില്ല’- റാം പറഞ്ഞു.

അര്‍ണബിന്റെ അറസ്റ്റിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാക്കും. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കാനാണ് പ്രതിഷേധം. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണബ് ഗോസ്വാമിയെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

അതേസമയം, അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേകര്‍, സ്മൃതി ഇറാനി, അമിത് ഷാ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേകറിന്റെ പ്രതികരണം.

അര്‍ണബിനെ പിന്തുണയ്ക്കാത്തവര്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.

അതേസമയം അര്‍ണബിനെതിരെ ഒരു പുതിയ എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു എന്ന് കാണിച്ച് എന്‍.എം ജോഷി മാര്‍ഗ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്‌തെന്നാണ് കേസ്. അര്‍ണബ് തന്നെ ആക്രമിച്ചുവെന്ന് കാട്ടി വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിരുന്നു.

ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് നിസഹകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP MLA Demands Release Of Arnab Goswami