| Saturday, 20th July 2024, 11:33 am

സബ്കാ സാത്ത് സബ്കാ വികാസ് പാർട്ടിയുടെ ആത്മാവ്; സുവേന്ദു അധികാരിക്കെതിരെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: ബി.ജെ.പി ന്യൂനപക്ഷ വിഭാഗം പിരിച്ചുവിടണമെന്ന പശ്ചിമ ബംഗാൾ നേതാവ് സുവേന്ദു അധികാരിയുടെ പരാമർശത്തിൽ വിമർശനവുമായി ബി.ജെ.പി ന്യൂനപക്ഷ മോർച്ച. സുവേന്ദു അധികാരി കാര്യം മനസിലാക്കാതെ ആവേശത്തിന്റെ പുറത്ത് പറഞ്ഞതാകാം ഇതെന്നും ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജമാൽ സിദ്ദിഖി പറഞ്ഞു.

‘സുവേന്ദു അധികാരി ബി.ജെ.പിയിൽ പുതിയ ആളാണ്‌. അദ്ദേഹം വേറൊരു പാർട്ടിയിൽ നിന്ന് വന്നയാളാണ്. തൃണമൂലിൽ നിന്ന് വന്ന അധികാരിക്ക് കാര്യങ്ങൾ പെട്ടെന്ന് മനസിലാകാതെ വന്നതാവും. മുൻകാല രാഷ്ട്രീയ അനുഭവങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാം. എന്നാൽ പാർട്ടി വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിയും.

അധികാരി വൈകാരികമായാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാൽ ബി.ജെ.പി അത്തരം വൈകാരിക പ്രേരണയോടെ പ്രവർത്തിക്കുന്ന ഒരു പാർട്ടിയല്ല. ആരുടേയും രാഷ്ട്രീയ ബന്ധങ്ങൾ നോക്കാതെ എല്ലാവരെയും കൂടെ കൂട്ടുന്ന പാർട്ടിയാണ് നമ്മുടേത്,’ ജമാൽ സിദ്ദിഖി പറഞ്ഞു.

ബി.ജെ.പിയുടെ സംസ്ഥാന നിർവാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ്, ബി.ജെ.പി ന്യൂനപക്ഷ വിഭാഗം പിരിച്ചു വിടണമെന്ന് സുവേന്ദു അധികാരി പറഞ്ഞത്.

പാർട്ടിയുടെ ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യം ഇല്ലാതാക്കണമെന്നും സുവേന്ദു അധികാരി ആഹ്വാനം ചെയ്തിരുന്നു. ഹം ഉങ്കേ സാത്ത് ജോ ഹമാരേ സാത്ത് (നമ്മുടെ കൂടെയുള്ളവർക്കൊപ്പമാണ് ഞങ്ങൾ) എന്ന പുതിയ മുദ്രാവാക്യം പാർട്ടി സ്വീകരിക്കണമെന്നും അധികാരി പറഞ്ഞിരുന്നു.

എന്നാൽ പ്രസ്താവന വിവാദമായതോടെ അധികാരി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റിയെടുത്തതാണെന്നായിരുന്നു അധികാരിയുടെ വാദം.

പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യയയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് പാർട്ടി രൂപീകരിച്ചതെന്നും ജമാൽ സിദ്ദിഖി പറഞ്ഞു. സബ്കാ സാത്ത്, സബ്കാ വികാസ് എന്നിവ ബി.ജെ.പി യുടെ ആത്മാവാണെന്നും അടിച്ചമർത്തപ്പെട്ടവരുടെയും പീഡിതരുടെയും മുഖത്ത് പുഞ്ചിരി കൊണ്ടുവരികയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും സിദ്ദിഖി പറഞ്ഞു. ബി.ജെ.പി എല്ലാവരെയും വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകുമെന്നും സിദ്ദിഖി കൂട്ടിച്ചേർത്തു.

Content Highlight: BJP Minority Morcha chief slams Suvendu Adhikari

We use cookies to give you the best possible experience. Learn more