| Saturday, 3rd August 2024, 3:58 pm

വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം കേരളത്തിലെ ഗോഹത്യയെന്ന് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം ഗോഹത്യയെന്ന് ബി.ജെ.പി നേതാവ് ഗ്യാന്‍ദേവ് അഹൂജ. ഗോഹത്യ ഇനിയും തുടർന്നാൽ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് അഹൂജ പറഞ്ഞത്. ശനിയാഴ്ചയാണ് ഗ്യാന്‍ദേവ് അഹൂജ വിവാദ പരമാര്‍ശം നടത്തിയത്.

‘കേരളത്തിലെ ഗോഹത്യയാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ സമാന ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. എന്നാല്‍ അത് ഇത്ര വലിയ ദുരന്തങ്ങളിലേക്ക് നയിച്ചിട്ടില്ല,’ ഗ്യാന്‍ദേവ് അഹൂജ പറഞ്ഞു.

2018 മുതല്‍, ഗോഹത്യ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ നടക്കുന്നതായി നിരീക്ഷിക്കുന്നുണ്ടെന്നും അഹൂജ കൂട്ടിച്ചേര്‍ത്തു.

ജൂലൈ 30നാണ് വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല തുടങ്ങിയ നാല് ഗ്രാമങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

സർക്കാരിന്റെ ഔദ്യോ​ഗിക കണക്കുകൾ പ്രകാരം ഇതുവരെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകൾ, 98 പുരുഷൻമാർ, 30 കുട്ടികൾ. ഇതിൽ 148 മൃതശരീരങ്ങളാണ് ബന്ധുക്കൾക്ക് കൈമാറിയത്. 206 പേരെ കണ്ടെത്താൻ ഉണ്ടെന്നും 81 പേർ പരിക്കേറ്റ് ആശുപത്രികളിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

206 പേരെ ഡിസ്ചാർജ് ചെയ്തെന്നും അവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വയനാട്ടിൽ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10042 പേരാണുള്ളത്.

നിലവിൽ അഞ്ചാം ദിവസമായ ശനിയാഴ്ചയും മുണ്ടക്കൈയിൽ തിരച്ചിൽ തുടരുകയാണ്. കെട്ടിട അവശിഷ്ടങ്ങൾ കുടുങ്ങി കിടക്കുന്ന മൃതദേഹങ്ങൾ പൂർണമായും പുറത്തെടുക്കുകയാണ് ദൗത്യസംഘത്തിന്റെ ലക്ഷ്യം.

മലപ്പുറം ചാലിയാർ പുഴ കേന്ദ്രീകരിച്ചും തിരച്ചിൽ തുടരുന്നുണ്ട്. ചാലിയാറിൽ നിന്ന് കണ്ടെടുക്കുന്ന മൃദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയാൻ വലിയ പ്രയാസം നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.

Content Highlight: BJP leader’s ‘cow slaughter’ explanation for Wayanad tragedy

We use cookies to give you the best possible experience. Learn more