തെരഞ്ഞെടുപ്പിന് മുന്‍തീവ്രവാദികളെ കൂട്ടുപിടിക്കുന്നു; മെഹബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുള്ളയ്ക്കുമെതിരെ ബി.ജെ.പി നേതാവ്
national news
തെരഞ്ഞെടുപ്പിന് മുന്‍തീവ്രവാദികളെ കൂട്ടുപിടിക്കുന്നു; മെഹബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുള്ളയ്ക്കുമെതിരെ ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2024, 6:43 pm

ശ്രീനഗര്‍: നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കെതിരെയും നാഷണല്‍ കോണ്‍ഫറന്‍സിനെതിരെയും വന്‍വിമര്‍ശനങ്ങളുമായി ബി.ജെ.പി നേതാവ് റാം മാധവ് രംഗത്ത്. മെഹബൂബ മുഫ്തിയെയും ഫാറൂഖ് അബ്ദുള്ളയെയും കടുത്ത വിമര്‍ശനങ്ങളോടെയാണ് റാം മാധവ് നേരിടുന്നത്.

ജമ്മു കശ്മീരിന്റെ ക്രമസമാധാനനില തകര്‍ത്ത് പ്രശ്‌നങ്ങള്‍ വീണ്ടും തിരികെ കൊണ്ടുവരാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി നേതാവ് ആരോപിക്കുന്നത്. ജമ്മു കശ്മീരിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന നേതാവാണ് ഇദ്ദേഹം.

‘എന്‍.സി.പിയുടെയും പി.ഡി.പിയുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മുന്‍തീവ്രവാദികള്‍ പ്രചരണത്തിനിറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിനെ ക്രമസമാധാനമില്ലാത്ത നാളുകളിലേക്ക് തിരികെ കൊണ്ടുപോവാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്, ഇതിനാല്‍ ജനങ്ങള്‍ ഇത്തരക്കാരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണം,’ റാം മാധവ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിച്ച് പാകിസ്ഥാനുമായി ബന്ധം പുലര്‍ത്താന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് റാം മാധവ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കളെയും കുടുംബങ്ങളെയും മാധവ് വിമര്‍ശിച്ചു. രണ്ട് കുടുബങ്ങളുടെ പിടിയില്‍ നിന്നും കശ്മീരിന് മോചനം ലഭിക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ വിമര്‍ശനം.

ബി.ജെ.പി ഭരണത്തില്‍ വരുമെന്നും സമാധാനത്തിനും വികസനത്തിനും വേണ്ടി നിലകൊള്ളുമെന്നും മാധവ് പറയുന്നു. സമാധാനത്തിന്റെ പാതയിലൂടെ തെരഞ്ഞെടുപ്പ് കടന്നുപോവുമെന്നും നീതിയുക്തമാവുമെന്നും മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്നും റാം മാധവ് പറഞ്ഞു.

ഒറ്റയ്ക്ക് മത്സരിച്ചാല്‍ ബി.ജെ.പി വിജയിക്കില്ലെന്നുള്ള വിമര്‍ശനങ്ങള്‍ക്ക് അത്തരമൊരു സാഹചര്യം ഉണ്ടെങ്കില്‍ നേത്യത്വം പിന്നീട് ചര്‍ച്ച ചെയ്യുമെന്നാണ് മാധവ് മറുപടി പറഞ്ഞതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: bjp leader ram madhav against to national confernce and npp