| Friday, 2nd April 2021, 4:17 pm

'സി.ഒ.ടി നസീര്‍ വേണ്ടെന്ന് പറഞ്ഞാലും ബി.ജെ.പി പിന്തുണയ്ക്കും'; പ്രചാരണത്തിനായി പ്രവര്‍ത്തകരെ ഇറക്കണമെന്ന് സി. കെ പത്മനാഭന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.ഒ.ടി നസീര്‍ വേണ്ടെന്ന് പറഞ്ഞാലും തലശ്ശേരിയില്‍ അദ്ദേഹത്തിന് തന്നെ പിന്തുണ നല്‍കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സി. കെ പത്മനാഭന്‍. ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രചാരണത്തിന് ഇറങ്ങുന്നില്ല എന്ന നസീറിന്റെ ആരോപണം ശരിയാണെന്നും പത്മനാഭന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സി. കെ പത്മനാഭന്റെ പ്രതികരണം.

തലശ്ശേരിയില്‍ ബി.ജെ.പിക്കുള്ളിലെ പ്രതിസന്ധി രൂക്ഷമാണ്. അതിനാലാണ് പ്രശ്‌നങ്ങളെന്നും നസീറിനായി വോട്ട് ചോദിക്കാന്‍ പ്രവര്‍ത്തകരെ നേതൃത്വം തന്നെ ഇറക്കണമെന്നും സി. കെ പത്മനാഭന്‍ ആവശ്യപ്പെട്ടു.

ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് വെക്കാന്‍ നസീറിനെ പ്രേരിപ്പിച്ചതിന് പിന്നില്‍ സി.പി.ഐ.എം നേതാവ് പി. ജയരാജന്‍ ആകാന്‍ സാധ്യതയുണ്ടെന്നും സി. കെ പത്മനാഭന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണ വേണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സി.ഒ.ടി നസീര്‍ പറഞ്ഞത്. പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ബി.ജെ.പി തങ്ങളുമായി സഹകരിക്കുന്നില്ലെന്നും നസീര്‍ പറഞ്ഞിരുന്നു.

‘ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ യാതൊരു സഹകരണവും ഇതുവരെയുണ്ടായില്ല. തലശ്ശേരിയിലെ ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയുമില്ല. പേരിന് മാത്രം പിന്തുണ എന്നുപറയുന്നതില്‍ കാര്യമില്ല. മറ്റുള്ള കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ആലോപിച്ച് തീരുമാനിക്കും’, എന്നായിരുന്നു സി.ഒ.ടി നസീര്‍ പറഞ്ഞത്.

മാര്‍ച്ച് 29നാണ് തലശ്ശേരിയില്‍ സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്.

സി.ഒ.ടി നസീര്‍ ബി.ജെ.പി പിന്തുണനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. തലശ്ശേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ പത്രിക തള്ളിപോയിരുന്നു. നിലവില്‍ എന്‍.ഡി.എയ്ക്ക് തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ല.

ബി.ജെ.പിയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഒ.ടി നസീര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ നടപടി ബി.ജെ.പി നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തലശ്ശേരിയില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് നേരത്തെ സി.ഒ.ടി നസീര്‍ അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചതിന് ആക്രമിക്കപ്പെട്ടയാളാണ് നസീര്‍. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എം.എല്‍.എ ഷംസീറാണെന്ന് നസീര്‍ പറഞ്ഞിരുന്നു.

സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും, നഗരസഭാ കൗണ്‍സിലറും ആയിരുന്നു നസീര്‍.

2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. 22,125 വോട്ടുകളാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച സജീവന്‍ അന്ന് ഇവിടെ നേടിയത്. ഇവിടെയാണ് ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍. ഹരിദാസിന്റെ പത്രിക തളളിയത്.

ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Leader C K Padmanabhan asks leadership to support C O T Nazeer in Thalassery

We use cookies to give you the best possible experience. Learn more