ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതലുള്ള ഏറ്റവും വലിയ അഴിമതി പാര്‍ട്ടിയാണ് ബി.ജെ.പി: സഞ്ജയ് സിങ്
national news
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതലുള്ള ഏറ്റവും വലിയ അഴിമതി പാര്‍ട്ടിയാണ് ബി.ജെ.പി: സഞ്ജയ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th April 2024, 1:00 pm

ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി മദ്യനയക്കേസില്‍ ജയില്‍ മോചിതനായ എ.എ.പി നേതാവ് സഞ്ജയ് സിങ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ പാര്‍ട്ടി ബി.ജെ.പി ആണെന്ന് സഞ്ജയ് സിങ് പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ദല്‍ഹിയില്‍ നടന്ന ഉപവാസ സമരത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇലക്ടറല്‍ ബോണ്ടില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങള്‍ക്ക് ബി.ജെ.പിയെ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ലെന്നും അവര്‍ അഴിമതിയില്‍ നേരിട്ട് പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ബി.ജെ.പിയുടെ ഭരണ കാലത്താണ് വിവിധ വ്യവസായികളുടെ പതിനഞ്ച് ലക്ഷം കോടി രൂപയുടെ കണക്കുകൾ എഴുതി തള്ളിയത്. നോട്ട് നിരോധനം നടപ്പാക്കിയതും അവരാണ്. ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവനകള്‍ നല്‍കിയ വിവധ കമ്പനികള്‍ക്ക് ബി.ജെ.പി നല്‍കിയത് 3.8 ലക്ഷം കോടി രൂപയാണ്,’ സഞ്ജയ് സിങ് പറഞ്ഞു.

വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹി അഴിതിക്കേസിന് പിന്നില്‍ ബി.ജെ.പി ആണെന്നും അദ്ദേഹം ആരോപിച്ചു.

ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായിരുന്ന സഞ്ജയ് സിങ്ങിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. 2023 ഒക്ടോബര്‍ നാലിലാണ് കേസില്‍ അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Content Highlight: bjp is the most corrupt party since independence says aap leader sanjay singh