| Wednesday, 9th March 2022, 10:00 am

ഗോഡ്സെയുമായി ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ ഒരു ബന്ധവുമില്ലെന്ന് ഗുജറാത്ത് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുമായി ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ ഒരു ബന്ധവുമില്ലെന്ന് ഗുജറാത്ത് മന്ത്രി പൂര്‍ണേഷ് മോദി.

ഗോഡ്‌സെയോട് ബി.ജെ.പിക്ക് മൃദുസമീപനമാണെന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഗോഡ്സെയുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതയി മന്ത്രി പറഞ്ഞു.

ഗോഡ്സെയുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുമ്പ് മൂന്ന് തവണ ആര്‍.എസ്.എസ് നിരോധിച്ചിരുന്നു. ആദ്യം, ഗോഡ്സെ മഹാത്മാഗാന്ധിയെ വധിച്ചപ്പോഴും (1948ല്‍), പിന്നീട് അടിയന്തരാവസ്ഥക്കാലത്തും (1975-77) അവസാനമായി 1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിനുശേഷവും. എന്നാല്‍, ആര്‍.എസ്.എസ് സമൂഹത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്നത്തെ സര്‍ക്കാര്‍ തിരിച്ചറിഞ്ഞതിനാലാണ് മൂന്ന് തവണയും നിരോധനം പിന്‍വലിച്ചത്,” മന്ത്രി പറഞ്ഞു.

ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ രാജ്യത്തെ ആദ്യ ഭീകരനായി പ്രഖ്യാപിച്ച് നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ ധൈര്യമുണ്ടോയെന്ന് ഗുജറാത്ത് നിയമസഭയില്‍ ബി.ജെ.പിയോട് കോണ്‍ഗ്രസ് ചോദിച്ചിരുന്നു.

ഗോഡ്‌സെ രാജ്യത്തെ ആദ്യ ദേശവിരുദ്ധനാണെന്നും മഹാത്മാഗാന്ധിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് അത് പ്രഖ്യാപിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

Comtent Highlights: BJP has nothing to do with Godse Gujarat minister

We use cookies to give you the best possible experience. Learn more